ആലപ്പുഴ: മഴക്കാലത്ത് വല്ലാതെ അവതാളത്തിലായ എ-സി റോഡ് നവീകരണ ജോലികൾ മഴയൊഴിഞ്ഞതോടെ വേഗത്തിലായി. ക്രോസ് വേകളിൽ ഗർഡറുകൾ സ്ഥാപിക്കൽ, റോഡ് പൊളിച്ച് ടാറിംഗ്, കാന നിർമ്മാണം, നെടുമുടി പാലം നിർമ്മാണം എന്നിവയാണ് പുരോഗമിക്കുന്നത്.
പള്ളാത്തുരുത്തിയിൽ പുതിയ പാലത്തിന്റെ നവീകരിച്ച രൂപരേഖയ്ക്ക് ദേശീയ ജലപാത അതോറിട്ടിയുടെ അനുമതി ലഭിച്ചിട്ടും നിറുത്തി വച്ച പൈലിംഗ് ജോലികൾ പുനരാംരംഭിച്ചില്ല. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച പൈലിംഗ് ജോലികൾ ദേശീയജലപാത അതോറിട്ടിയുടെ ചട്ടം ലംഘിച്ചെന്ന പേരിൽ ഫെബ്രുവരിയിൽ നിറുത്തിവയ്‌ക്കേണ്ടി വന്നു. നിലവിലെ പാലത്തിന് സമാന്തരവായി അതേ നീളത്തിലും വീതിയിലും പാലം നിർമ്മിക്കാൻ തയ്യാറാക്കിയ ഡിസൈനിന്റെ അടിസ്ഥാനത്തിലാണ് പൈലിംഗ് ജോലികൾ തുടങ്ങിയത്. ദേശീയ ജലപാതയിലെ നിർമ്മാണത്തിന് ഉൾനാടൻ ജലപാത അതോറിട്ടിയുടെ അനുമതി വാങ്ങിയിരുന്നില്ല. ഒരേസമയം രണ്ട് ബാർജുകൾക്ക് കടന്നുപോകാവുന്ന വീതിയിൽ പാലത്തിന്റെ തൂണുകൾ തമ്മിലുള്ള അകലം ക്രമീകരിച്ചാണ് പുതിയ ഡിസൈൻ തയ്യാറാക്കിയത്. ഇതനുസരിച്ച് അപ്രോച്ച് റോഡിന്റെയും സമീപ പാതയുടെയും ഉയരം കൂട്ടിയാണ് നിർമ്മാണം.
ഇപ്പോഴത്തെ പാലത്തിന്റെ രണ്ട് തൂണുകൾ തമ്മിലുള്ള അകലം 29 മീറ്ററാണ്. നിലവിലെ നിയമപ്രകാരം 40 മീറ്റർ വേണം. പ്രളയകാലത്തെ ജലനിരപ്പിൽ നിന്ന് ആറ് മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. മഴക്കാലത്ത് തുടർച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിലാണ് ക്രോസ്‌വേ നിർമ്മിക്കുന്നത്. റോഡിൽ നിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് നിർമ്മാണം. മാമ്പുഴക്കരി, നെടുമുടി പാലങ്ങൾക്ക് കിഴക്കുവശത്തും പൂപ്പള്ളി ജംഗ്ഷനിലും ക്രോസ്‌വേ നിർമ്മിക്കാനാണ് പദ്ധതി. മാമ്പുഴക്കരിയിൽ ഗർഡറുകൾ സ്ഥാപിക്കൽ ജോലികൾ പൂർത്തീകരിച്ചു.
# നിയന്ത്രണം വന്നപ്പോൾ കുരുക്ക്
ഇന്നലെ മങ്കൊമ്പിൽ സ്ഥാപിച്ച ഗർഡുകളിൽ കോൺക്രീറ്റ് ജോലികളുമായി ബന്ധപ്പെട്ട് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ആംബുലൻസുകൾ ഉൾപ്പെടെ വഴിതിരിച്ച് വിട്ടു. പകലും രാത്രിയിലും ഇതു വഴിയുള്ള യാത്ര ദുരിതപൂർണമാണ്. കിടങ്ങറ, നെടുമുടി എന്നിവിടങ്ങളിൽ സമാന്തര പാലത്തിന്റെയും മങ്കൊമ്പ് ബ്ലോക്ക്- ഒന്നാംകര ഭാഗത്തും മങ്കൊമ്പ് തെക്കേക്കര, ജ്യോതി ജംഗ്ഷൻ- പാറശേരി ഭാഗത്തുമുള്ള മേൽപ്പാലങ്ങളുടെയും തൂണുകളുടെയും ജോലികൾ പൂർത്തിയായി വരുന്നു. നെടുമുടി പാലത്തിന്റെ അപ്രോച്ച് പാലങ്ങളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. പ്രധാന പാലത്തിന്റെ ബീമിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. സമാന്തര പാലത്തിന്റെ കോൺക്രീറ്റ് ഉടൻ പൂർത്തിയാവും.
മഴ മാറിയതോടെ എ-സി റോഡിലെ മറ്റ് ഭാഗങ്ങളിൽ ക്രോസ് വേ ഉൾപ്പെടെയുള്ള ജോലികൾ വേഗം പുരോഗമിക്കുന്നു. പുതിയ ഡിസൈനിന് ദേശീയ ജലപാത അതോറിട്ടിയുടെ അനുമതി ലഭിച്ചതിനാൽ പള്ളാത്തുരുത്തിയിൽ പൈലിംഗ് ജോലികൾ വൈകാതെ പുനരാരംഭിക്കും
അസി. എക്‌സിക്യുട്ടിവ് എൻജിനീയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |