കുറ്റിപ്പുറം : ക്രൈംബ്രാഞ്ച് എസ്.ഐ എന്ന വ്യാജേന വിവാഹം കഴിച്ച് ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന പറപ്പൂർ ഇരിങ്ങല്ലൂർ വലിയോറ പറങ്ങോടത്ത് വീട്ടിൽ സെയ്തലവിയെ(44) പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം പൊലീസിന്റെ ക്വാർട്ടേഴ്സ് പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്.ഐ എന്ന് പരിചയപ്പെടുത്തി ഇയാൾ വിവാഹം കഴിച്ചിരുന്നു. ഒരു മാസത്തിലധികമായി യുവതിക്കൊപ്പം ചെമ്പിക്കലിലെ ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു.
പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഇയാൾ എസ്.ഐയുടെ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസിലാണെന്ന് ആദ്യം പറഞ്ഞു. പിന്നീട് കുറ്റിപ്പുറം സി ഐയടക്കം എത്തി അന്വേഷിച്ചപ്പോഴാണ് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണെന്ന് മനസിലായത്. ഇയാളിൽ നിന്നും നിരവധി എ.ടി.എം കാർഡുകൾ സിം കാർഡുകൾ തുടങ്ങിയവയും കണ്ടെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ 2017ൽ നടന്ന സ്ത്രീപീഡന കേസിലും തട്ടിപ്പു കേസിലും ഇയാൾക്കെതിരെ വാറന്റ് നിലവിലുണ്ടെന്ന് മനസിലായത്. കൊണ്ടോട്ടി പൊലീസെത്തി ഇയാളെ കൊണ്ടുപോയി. സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലുമുണ്ട്. മറ്റു സ്റ്റേഷനുകളിൽ ഉള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചു വരികയാണ്. ഇയാളുടെ അറസ്റ്റ് വിവരമറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പൊലീസിനെ ബന്ധപ്പെട്ടിരുന്നു. ഇയാൾക്ക് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |