തൊടുപുഴ: കഞ്ചാവിനും മറ്റ് സിന്തറ്റിക് ലഹരി വസ്തുക്കൾക്കുമൊപ്പം ജില്ലയിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങളും ഒഴുകുന്നു. ഇന്നലെ നഗരസഭാ ബസ് സ്റ്റാൻഡിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 2200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ എക്‌സൈസ് സംഘം കണ്ടെടുത്തത്. ചില്ലറ വില്പനക്കാർക്ക് എത്തിച്ച് നൽകുന്നതിനായി ഹോൾസെയിലായി എത്തിച്ച പാൻമസാലയാണ് പിടിച്ചെടുത്തത്. ചില്ലറ വിപണിയിൽ ഉദ്ദേശം രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന പാൻമസാല ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അധികൃതർ സൂചിപ്പിച്ചു. ഇന്നലെ പുലർച്ചെ വാഹനത്തിൽ എത്തിച്ച പാൻ മസാല സ്റ്റാൻഡിൽ ഇറക്കി വച്ചു. എന്നാൽ ഇത് എടുക്കാനായി ആരും എത്തിയില്ല. ഏറെ സമയം കഴിഞ്ഞിട്ടും ആരും എത്താത്തതിനെ തുടർന്ന് സംശയം തോന്നിയ സമീപത്തെ വ്യാപാരികൾ വിവരം എക്‌സൈസിനെ അറിയിച്ചു. എക്‌സൈസ് സംഘം സ്ഥലത്തെത്തി ചാക്ക് പൊട്ടിച്ചപ്പോഴാണ് നിരോധിത പാൻ മസാലയാണെന്ന് വ്യക്തമായത്. ഇവയെത്തിച്ച പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 14 മയക്കുമരുന്ന് കേസുകളും 16 അബ്‌കാരി കേസുകളും തൊടുപുഴ റേഞ്ചിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.എ. സലീമിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, ദേവദാസ്, സി.ഇ.ഒ ദിലീപ്, വനിതാ സി.ഇ.ഒ കാർത്തിക ഷാജി, അപർണ ശശി ഡ്രൈവർ അനീഷ് ജോൺ എന്നിവർ പങ്കെടുത്തു.
ലക്ഷ്യം അന്യസംസ്ഥാന തൊഴിലാളികൾ
അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ജില്ലയിലേക്ക് നിരോധനം മറികടന്ന് പാൻമസാല എത്തിക്കുന്നത്. അന്യ സംസ്ഥാനതൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലാണ് ലഹരിമാഫിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹാൻസ്, പാൻപരാഗ്, ചൈനി ഖൈനി, കൂൾലിപ്പ്, തുടങ്ങി മാരകമായ നിരോധിത പാൻമസാല ഉത്പന്നങ്ങളാണ് മാഫിയകൾ ഇവിടങ്ങളിൽ എത്തിക്കുന്നത്. പൊലീസും ആന്റിനർക്കോട്ടിക് സെല്ലും എക്‌സൈസും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചാണ് മാഫിയകളുടെ പ്രവർത്തനം. പൊലീസിന്റെ കണ്ണ് വെട്ടിക്കാൻ ഇവർക്കിടയിൽ തന്ത്രങ്ങൾ ഏറെയുണ്ട്. മയക്ക് മരുന്നുകൾ കൈമാറാൻ ഇവർ ഉപയോഗിക്കുന്നത് ആശുപത്രി പരിസരങ്ങളും പാർക്കുകളും റെയിൽവേ സ്റ്റേഷനുകളും ബസ്റ്റാന്റുകളുമാണ്. പെട്ടിക്കടകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം അധികവും നടക്കുന്നത്.
ഇവിടെ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നവരിൽ ഭൂരിഭാഗവും ഇന്യസംസ്ഥാന തൊഴിലാളികൾ തന്നെ. ഉൽപ്പന്നങ്ങൾ തീരുന്നതിനനുസരിച്ച് യഥേഷ്ടം ഇവിടങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനും സംവിധാനങ്ങൾ ഉണ്ട്.
3 രൂപയുടേതിന് 50 കൊടുക്കണം
മൂന്ന് രൂപ മുതൽ അഞ്ച് രൂപവരെയാണ് പാൻമസാലകളുടെ പായ്ക്കറ്റിന് മുകളിലെ പരമാവധി വിൽപ്പന വില. എന്നാൽ 50 രൂപ മുതൽ 100 രൂപവരെയാണ് ഇവയ്ക്ക് കച്ചവടക്കാർ ഈടാക്കുന്നത്.
ഒരു ദിവസം 200 മുതൽ 300 പാക്കറ്റുകൾ വരെ വിൽപ്പന നടത്തുന്ന കടകൾ ജില്ലയിലുണ്ട്. പിടിക്കപ്പെട്ടാൽ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇത്തരക്കാർ രക്ഷപ്പെടും. തുച്ഛമായ പിഴ മാത്രമാണ് ഇവരിൽ നിന്നും ഈടാക്കുന്നത്. വലിയ ലാഭം ഉണ്ടാക്കാനുള്ള എളുപ്പ മാർഗമായി കണ്ട് പലരും ഇതൊരു ഉപജീവനമാർഗമാക്കി മാറ്റുകയാണ്. സോഷ്യൽ മീഡിയയും മൊബൈലും വഴി ബന്ധപ്പെട്ടും വിൽപ്പന നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |