മരട്: മരടിലെ കായികപ്രേമികളുടെ ദീർഘകാല ആഗ്രഹമാണ് ഒരു പൊതുകളിസ്ഥലം. മരട് മാങ്കായിൽ ഗവ.ഹൈസ്കൂൾ മൈതാനമല്ലാതെ സാധാരണക്കാർക്കായി ഒരു പൊതുകളിസ്ഥലം മരട് നഗരസഭാ പരിധിയിലില്ല.
ഒരേക്കറോളമുള്ള മാങ്കായി ഗ്രൗണ്ടിൽ ചെറുതും വലുതുമായ നിരവധി ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങൾ നടക്കാറുണ്ട്. കൊട്ടാരം ഭഗവതിക്ഷേത്രത്തിലെ പ്രശസ്തമായ മരട് വെടിക്കെട്ടിനും ഈ മൈതാനം ഉപയോഗിക്കുന്നു. സമീപത്ത് മരട് ഐ.ടി.ഐ കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ ലോറികൾ കയറിയിറങ്ങി മൈതാനത്തിൽ പലയിടത്തും കുണ്ടും കുഴികളുമാണ്.
സ്കൂൾ സമയത്ത് വിദ്യാർത്ഥികൾക്കും രാവിലെയും വൈകിട്ടും നാട്ടുകാർക്കും മാങ്കായിൽ മൈതാനം ഉപയോഗപ്രദമാണ്. സൂര്യൻ അസ്തമിച്ചാൽ മൈതാനം ഇരുട്ടിലാകും. കുണ്ടന്നൂർ-തേവര മേൽപ്പാലത്തിന്റെ അടിയിൽ ഉപയോഗശൂന്യമായി കിടന്ന ചെറുസ്ഥലങ്ങൾ നെട്ടൂരിലെ കുരുന്നുകൾ ചെറിയ മൈതാനമാക്കി ഉപയോഗിക്കുന്നുണ്ട്.
ഇൻഡോർ ഉൾപ്പെടെയുള്ള സ്വകാര്യ കളിസ്ഥലങ്ങളിൽ ഫുട്ബാൾ, ക്രിക്കറ്റ്, ഷട്ടിൽ, ടെന്നിസ്, വോളിബാൾ തുടങ്ങിയവ പരിശീലിക്കുന്നുണ്ട്. വൻഫീസ് നൽകിയാലേ അവിടങ്ങളിൽ പരിശീലിക്കാനാകൂ.
നിവേദനം നിരവധി, ഫലം വട്ടപ്പൂജ്യം!
25 ഏക്കറോളമുള്ള നെട്ടൂരിലെ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിൽ കാടുപിടിച്ച് കിടക്കുന്ന രണ്ടേക്കർ ഏറ്റെടുത്ത് മികച്ച സൗകര്യങ്ങളുള്ള പൊതുകളിക്കളം ഒരുക്കാം. ഇതാവശ്യപ്പെട്ട് നാട്ടുകാരും സ്പോർട്‌സ് ക്ലബ്ബുകളും റസിഡൻസ് അസോസിയേഷനുകളും മരട് നഗരസഭയ്ക്കും എം.എൽ.എയ്ക്കും എം.പിക്കും സംസ്ഥാന സർക്കാരിനും നിരവധിവട്ടം നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.
''മരട് നഗരസഭാ പരിധിയിലെ ഏക പൊതുകളിസ്ഥലമായ ഗവ.മാങ്കായിൽ ഹൈസ്കൂൾ ഗ്രൗണ്ടിന്റെ നവീകരണത്തിന് 60 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. ജില്ലാ പ്ലാനിംഗ് ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ നവീകരണം ആരംഭിക്കും. നെട്ടൂർ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിലെ ഉപയോഗ്യശൂന്യമായ സ്ഥലം പൊതുകളിസ്ഥലമാക്കുന്നത് പരിഗണിക്കാൻ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്""
ആന്റണി ആശാൻപറമ്പിൽ,
ചെയർമാൻ, മരട് നഗരസഭ.
''ജില്ലയിൽ സ്വന്തമായി കളിസ്ഥലമില്ലാത്ത ഏക മുനിസിപ്പാലിറ്റിയാണ് മരട്. പച്ചക്കറി മാർക്കറ്റിലെ മൂന്നേക്കറോളം ഭൂമി ജി.സി.ഡി.എയുമായി ധാരണയിലെത്തി പ്രയോജനപ്പെടുത്താതെ സ്വകാര്യ ടർഫ് മുതലാളിമാരെ തൃപ്തിപ്പെടുത്താനാണ് നഗരസഭ ശ്രമിക്കുന്നത്""
സി.ആർ. ഷാനവാസ്,
എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ,
മരട് മുനിസിപ്പാലിറ്റി.
''മരടിൽ ആധുനിക സൗകര്യങ്ങളുള്ള പൊതുകളിസ്ഥലം നാട്ടുകാരുടെ ചിരകാല അഭിലാഷമാണ്. മാങ്കായിൽ ഗ്രൗണ്ട് സ്കൂൾ ഗ്രൗണ്ടായി നിലനിറുത്തണം. പൊതുകളിക്കളത്തിന് പുതിയസ്ഥലം നഗരസഭയും സർക്കാരും കണ്ടെത്തണം""
ടി.ബി. ശിവപ്രസാദ്,
പ്രസിഡന്റ്,
ബി.ജെ.പി മരട് ഏരിയ കമ്മിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |