കുടിവെള്ള വിതരണം ഇന്ന് പുനരാംഭിച്ചേക്കും
അമ്പലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ കഴിഞ്ഞ ദിവസമുണ്ടായ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്ന് പമ്പിംഗ് പുനരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാത വെട്ടിപ്പൊളിച്ചാണ് പൈപ്പിലെ തകരാർ പരിഹരിക്കുന്നത്. ഞായറാഴ്ചയാണ് തകഴി റെയിൽവെ ക്രോസിന് കിഴക്ക് ഫെഡറൽ ബാങ്കിന് സമീപം പൈപ്പ് പൊട്ടിയത്. ഇതേത്തുടർന്ന് നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളവിതരണം മുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി.
76-ാം തവണയാണ് ഇവിടെ കുടിവെള്ള പൈപ്പ് പൊട്ടിയത്. അടിക്കടി പൈപ്പ് പൊട്ടുന്നതു കാരണം 2017ൽ കമ്മീഷൻ ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രയോജനം നാടിന് ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഒന്നര കിലോമീറ്റർ ഭാഗത്ത് ഗുണനിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ചതാണ് അടിക്കടിയുണ്ടാകുന്ന പൊട്ടലിന് കാരണം. ഈ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.
പൈപ്പിലെ അറ്റകുറ്റപ്പണിക്കായി നിരവധി തവണ വെട്ടിപ്പൊളിച്ചതോടെ, കോടികൾ ചെലവഴിച്ച് നിർമിച്ച സംസ്ഥാന പാതയും സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |