കൊല്ലം: സാലി എന്ന മീൻവെട്ടുകാരനും ഇരട്ടച്ചങ്കൻ എന്ന പരുന്തും ചേർന്നാൽ ഒറ്റച്ചങ്കായി. മരത്തിൽ നിന്ന് മറ്റു പരുന്തുകൾ കൊത്തിതാഴെയിട്ട കുഞ്ഞിനെ സാലി താലോലിച്ച് വളർത്തി. സദാ ഒപ്പം കൂട്ടി. ചങ്കോടു ചേർത്തു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ സാലി വളർച്ചയെത്തിയ പരുന്തിന് ഇരട്ടച്ചങ്കൻ എന്ന പേരും നൽകി.
ഇരുവരുടെയും സൗഹൃദത്തിന് ഇപ്പോൾ ഒന്നര വർഷത്തിന്റെ ഊഷ്മളതയുണ്ട്.
സാലി എങ്ങോട്ടു പോയാലും ഇരട്ടചങ്കനും ഒപ്പം ഉണ്ടാവും. തങ്കശേരി സൂചിക്കാരൻ മുക്കിലെ വീട്ടിൽ നിന്ന് വാടി ജോനകപ്പുറത്തെ കടയിലേയ്ക്കുള്ള ഇരുവരുടെയും സ്‌കൂട്ടർ യാത്ര നാട്ടുകാരുടെ പതിവ് കൗതുകകാഴ്ചയാണ്.
സ്‌കൂട്ടറിന്റെ മുന്നിലാണ് ഇരട്ടച്ചങ്കന്റെ തലയുയർത്തിയുള്ള ഇരിപ്പ്.
ഹാർബറിൽ നിന്ന് വാങ്ങിക്കൊണ്ടു വരുന്ന മീൻ വെട്ടി ഒരുക്കി കൊടുക്കുന്ന ജോലിയാണ് 52 കാരനായ സാലിക്ക്. പകൽ മുഴുവൻ കടയിൽ സാലിക്കൊപ്പം
ഇരട്ടച്ചങ്കനുമുണ്ടാവും. ഇടക്ക് വന്ന് സാലിയെ തൊട്ടുരുമിയിരിക്കും.
ഉമ്മ കൊടുക്കും. മീനാണ് ഇഷ്ടഭക്ഷണം. കടയിൽ നിന്ന് അത് വയറു നിറച്ച് അത് കിട്ടുകയും ചെയ്യും.വീട്ടിലുള്ള ഞായറാഴ്ചകളിൽ ബീഫും ചിക്കനും നിർബന്ധം.
വീട്ടിലും കടയിലും ഇരട്ടച്ചങ്കൻ സർവ്വ സ്വതന്ത്രനാണ്. ഈ സ്വാതന്ത്യത്തിന്റെ സന്തോഷത്തിൽ ഒരിക്കൽ പറന്നുയരാൻ നോക്കി. പക്ഷെ മറ്റു പരുന്തുകൾക്ക് അത് ഇഷ്ടപ്പെട്ടില്ല. അവർ കൂട്ടം ചേർന്ന് കൊത്തി താഴെയിട്ടു. അതോടെ ആ 'അത്യാഗ്രഹം' ഇരട്ടച്ചങ്കൻ ഉപക്ഷിച്ചു. അന്ന് ഒടിവ് പറ്റിയ കാൽ പിന്നീട്
സർജറിയിലൂടെയാണ് ബലപ്പെടുത്തിയത്. ഭാര്യ സെലീനയും മൂന്നു മക്കളും അടങ്ങുന്നതാണ് സാലിയുടെ കുടുംബം.
.................................................................................
''വീട്ടിലുളള എല്ലാവരുമായും ഇരട്ടച്ചങ്കൻ വലിയ കൂട്ടാണ്. ആരോടും അടുത്തിടപഴകുന്ന സ്വഭാവക്കാരനാണ്. കുട്ടികൾ ചങ്കനെ കൈയിലെടുത്ത് താലോലിക്കും. സെൽഫിയെടുക്കും. ആരെയും ഉപദ്രവിക്കാറില്ല ''
- സാലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |