കണ്ണൂർ: കേരളാ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ വിമർശനവുമായി സി.പി. എം സെമിനാർ.പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'ഭരണഘടനയും ഗവർണറും' സെമിനാർ ഉദ്ഘാടനം ചെയ്ത ഡോ.സെബാസ്റ്റ്യൻ പോൾ തന്നെ ഗവർണർക്കെതിരെ ശക്തമായ വിമർശനമാണുയർത്തിയത്.
കേന്ദ്രം നിയമിക്കുന്ന ഗവർണർ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ എതിർക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു.അഞ്ചുവർഷം ഭരണം നടത്തി കൂടുതൽ അംഗബലത്തോടെ വീണ്ടും അധികാരത്തിലേറിയ മുഖ്യമന്ത്രിയെ ഗവർണർ രാഷ്ട്രീയതാൽപ്പര്യം മുൻനിർത്തി എതിർക്കുകയാണ്. മുഖ്യമന്ത്രിമാരുമായി ഏറ്റുമുട്ടിയ ഗവർണർമാരെല്ലാം പരാജയം അറിഞ്ഞിട്ടുണ്ടെന്നത് ചരിത്രം. സുപ്രീംകോടതിതന്നെ ഇത്തരം വിഷയത്തിൽ പുറപ്പെടുവിച്ച ധാരാളം വിധിന്യായങ്ങളുമുണ്ട്. ഗവർണറായി നിയമിച്ച പാർടിയുടെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള പ്രവൃത്തിയാണ് ആരിഫ് മൊഹമ്മദ്ഖാൻ ചെയ്യുന്നത്.
ഫെഡറൽ സംവിധാനത്തിൽ നല്ല ഉത്തരവാദിത്വം വേണ്ടയാളാണ് ഗവർണർ. ഫെഡറൽ തത്വങ്ങൾ പാടെ തിരസ്‌കരിച്ച് സംസ്ഥാനത്തെ കേന്ദ്രത്തിന്റെ സാമന്തദേശമാക്കാൻ ഗവർണർ ശ്രമിച്ചാൽ എതിർക്കാതിരിക്കാൻ കഴിയില്ല. ജനവിധിയുടെ കരുത്തോടെ ഭരിക്കുന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജനങ്ങൾക്കാണെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. പി.എം.സുരേഷ്ബാബു സംസാരിച്ചു. പി.ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ.ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി. പുരുഷോത്തമൻ, എൻ.സുകന്യ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |