പാലപ്പിള്ളി: 'കുങ്കിയാനകളെ എത്തിച്ചാൽ കാട്ടാനകളെ വിരട്ടിയോടിക്കാം...' കുറച്ചുനാൾ മുമ്പ് പാലപ്പിള്ളിക്കാർക്ക് ആശ്വാസമായിരുന്നു ഈ വിശ്വാസം. ജനവാസമേഖലയിലെത്തുന്ന കാട്ടാനകളെ വിരട്ടാൻ കുങ്കിയാനകൾക്ക് കഴിയുമെന്ന വിശ്വാസം വൃഥാവിലാകുന്നു. ഇതോടെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഭയപ്പെട്ട് കഴിയുകയാണ്.
പുലർച്ചെ നാല് മുതൽ ടാപ്പിംഗിന് തോട്ടങ്ങളിലേക്ക് തൊഴിലാളികൾക്ക് എത്തണം. പുലർച്ചെ ജോലിക്ക് എത്തരുതെന്ന് വനം വകുപ്പ് പറഞ്ഞാലും തോട്ടം കമ്പനികളും മറ്റും ഇത് അംഗീകരിക്കാറില്ല. ഇതോടെ തൊഴിലെടുക്കാൻ പാവപ്പെട്ട തൊഴിലാളികളും നിർബന്ധിതരാകും.
ഒരുകാലത്ത് കൊടുംവനമായിരുന്നിടത്താണ് ഇന്ന് റബ്ബർ തോട്ടങ്ങളും വനത്തോട് ചേർന്നുള്ള തദ്ദേശീയരുടെ കൃഷിയിടങ്ങളുമുള്ളത്. പട്ടയഭൂമിയാണെന്നും ആനയെത്തി കൃഷി നശിപ്പിക്കുന്നത് വനം വകുപ്പ് തടയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും എങ്ങനെ തടയാനാകുമെന്നാണ് വനംവകുപ്പിന്റെ ചോദ്യം.കുങ്കിയാനകൾ എത്തിച്ചപ്പോൾ നാട്ടുകാർക്ക് വലിയ പ്രതീക്ഷയായിരുന്നു. കുങ്കിയാനകളെ കണ്ടാൽ കാട്ടാനകൾ ഓടിയൊളിക്കുമെന്ന് പ്രചരിപ്പിച്ചവരെ ഇപ്പോൾ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ അടക്കംപറച്ചിൽ.
കുങ്കിയാനകൾ ഓടിക്കുകയും ദ്രുതകർമ്മസേന റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് ആനകളെ വേദനിപ്പിക്കുകയും ചെയ്യുന്നതോടെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കാട്ടാനക്കൂട്ടം മാറുമെന്നല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഈ കാട്ടാനകൾ രാത്രിയിൽ വീണ്ടും എത്തി കൃഷി നശിപ്പിക്കൽ തുടരും.
വനാതിർത്തിയിൽ ട്രഞ്ചുകൾ നിർമ്മിച്ച് ആനകളെ തടയണമെന്നാണ് തോട്ടം മേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കളുടെ ആവശ്യം. കുങ്കിയാനകളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട വിഭാഗം ഇപ്പോൾ വൈദ്യുതവേലി സ്ഥാപിക്കണമെന്ന വാദമാണ് ഉയർത്തുന്നത്. ഇതിനിടെ റബ്ബർ ബുള്ളറ്റ് കൊണ്ട് വേദനിച്ച ചില കാട്ടാനകൾ പ്രതികാരദാഹികളായതായും നാട്ടുകാർ പറയുന്നു.
നിവേദനം നൽകി
വൈദ്യുത വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര കർഷക സംരക്ഷണ സമിതി ചാലക്കുടി ഡി.എഫ്.ഒയ്ക്ക് നിവേദനം നൽകി. മലയോര കർഷക സംരക്ഷണ സമിതി ചെയർപേഴ്‌സൺ ഇ.എ. ഓമന, സെക്രട്ടറി മനോജ്, വൈസ് ചെയർമാൻ സാൻജോ,
അംഗങ്ങളായ ഷാജൻ, സിബി പുത്തൂർ, ഷാജു തയ്യാലയ്ക്കൽ തുടങ്ങിയവരാണ് ഡി.എഫ്.ഒക്ക് നിവേദനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |