കോലഞ്ചേരി: അഞ്ഞൂറ് രൂപയ്ക്ക് വാങ്ങിയ ആക്രി സൈക്കിളും ആയിരം രൂപയുമായി രാജ്യം ചുറ്റിയടിച്ച് രാഹുൽ രാജ് തിരിച്ചെത്തി. തിരുവാങ്കുളം മാമല കുഞ്ഞുമോളത്ത് രാജൻ- ജാൻസി ദമ്പതികളുടെ മകൻ രാഹുൽ രാജിന് (26) യാത്രകളോടുള്ള കമ്പമാണ് കാശ്മീരിലെ ഉംളിഗ്ള പാസ് കീഴടക്കിയ യാത്രയിലേയ്ക്ക് നയിച്ചത്. ഏപ്രിൽ 20ന് മാമലയിൽ നിന്ന് തുടങ്ങിയ യാത്ര അഞ്ച് മാസമെടുത്ത് സെപ്തംബറിലാണ് അവസാനിച്ചത്. ഐ.ടി.ഐ പഠനം പൂർത്തിയാക്കി പെയിന്റിംഗ് പണിക്ക് പോയി പണമുണ്ടാക്കി യാത്ര ചെയ്യാനായിരുന്നു രാഹുൽ രാജിന്റെ ആഗ്രഹം. ഡ്രൈവറായിരുന്ന പിതാവിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റതോടെ വീടിന്റെ ഉത്തരവാദിത്തം ഏൽക്കേണ്ടിവന്നു. അതോടെ യാത്രാമോഹം തടസപ്പെട്ടു. രണ്ട് സഹോദരിമാർ ഡിഗ്രിക്ക് പഠിക്കുന്നവരാണ്.
പണച്ചെലവ് കുറഞ്ഞയാത്രയേ നടക്കുമായിരുന്നുള്ളൂ. ലക്ഷ്യം നേടുന്നതിന്റെ ആദ്യ പടിയായി, പോസ്റ്റ്മാനായിരുന്ന കുഞ്ഞുമോൻ ചേട്ടൻ ആക്രിയായി വിൽക്കാൻ വച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ഹെർക്കുലീസ് സൈക്കിൾ രാഹുൽ അഞ്ഞൂറ് രൂപയ്ക്ക് വാങ്ങി. തിരുവാങ്കുളത്തുള്ള സൈക്കിൾ ഷോപ്പുടമ രാജു പഞ്ചർ കിറ്റും നൽകി. 7000 കിലോമീറ്ററോളം ഇതേ സൈക്കിളിലായിരുന്നു സഞ്ചാരം.
കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഡൽഹി, ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലൂടെ ചവിട്ടിക്കയറി ഇന്ത്യൻ സൈന്യം നിർമ്മിച്ചതും സമുദ്രനിരപ്പിൽ നിന്ന് 19300 അടി ഉയരമുള്ളതും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ റോഡുമായ ഉംളിഗ്ള പാസിലെത്തി. കാശ്മീരിലെ ഹാൻലെ വില്ലേജിൽ നിന്നും 80 കിലോമീറ്റർ മലമടക്കുകൾ കടന്നുവേണം ഇവിടെ എത്താൻ. പലപ്പോഴും സൈക്കിൾ തള്ളിക്കയറേണ്ടിവന്നു. കൊടുംതണുപ്പിൽ ഭക്ഷണം ബിസ്കറ്റിലും വെള്ളത്തിലും ഒതുക്കി. ആർമി ബങ്കറുകളിലും കിടക്കാൻ സൗകര്യം ലഭിച്ചു. അവർ നൽകിയ ഭക്ഷണവും ആശ്വാസമായെന്ന് രാഹുൽ പറയുന്നു. മറ്റിടങ്ങളിൽ കൈയിൽ കരുതിയ ടെന്റ് കെട്ടി പെട്രോൾ പമ്പുകളിലും ക്ഷേത്രങ്ങളിലും കിടന്നു. സുഹൃത്തുക്കളിൽ പലരും നൽകിയ ചെറിയ തുകകളും ഉപകാരപ്പെട്ടു. ഗതികെട്ട സമയങ്ങളിൽ ഭിക്ഷയുമെടുത്തു. ആകെ ചെലവ് 15000 രൂപയിൽ ഒതുങ്ങി. നേപ്പാളും, ഭൂട്ടാനും സൈക്കിളിൽ കറങ്ങണമെന്നണ് പുതിയ ആഗ്രഹം. മലമ്പ്രദേശത്തിന് യോജിച്ച എം.ടി.ബി സൈക്കിളോ, ഹൈബ്രിഡ് സൈക്കിളോ സ്വന്തമാക്കാനാണ് രാഹുലിന്റെ ഇനിയുള്ള പ്രയത്നം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |