കൊല്ലം: വില കുത്തനെ ഉയർന്നതോടെ മൊത്തവിപണിയിൽ ആന്ധ്ര ജയ അരിയുടെ കച്ചവടം സ്തംഭിച്ചു. ഓണത്തിന് ശേഷം സെപ്തംബർ അവസാനവാരം പ്രതീക്ഷിച്ച കുതിപ്പ് അരിവിപണയിലുണ്ടായില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളിൽ വില കാര്യമായി വർദ്ധിച്ചിട്ടില്ല.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ ജയ അരി വിലയിൽ 19 രൂപയുടെ വർദ്ധനവാണുണ്ടായത്. കഴിഞ്ഞ ഏപ്രിലിൽ 38 രൂപയായിരുന്ന ബ്രാൻഡഡ് ജയ അരിയുടെ മൊത്തവില ക്രമേണ വർദ്ധിച്ച് കഴിഞ്ഞമാസം അവസാനത്തോടെ 58 രൂപയിലെത്തി. 60 മുതൽ 62 രൂപവരെയാണ് ബ്രാൻഡഡ് ജയയുടെ ചില്ലറ വില. കച്ചവടം കൂടുതൽ കാലം പിന്നോട്ടടിച്ചാൽ വില ഇടിയാൻ സാദ്ധ്യതയുണ്ടെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്.
വെളിച്ചെണ്ണ വിലയും താഴ്ന്നു
ഓണക്കാലത്ത് 195 രൂപയായിരുന്ന വെളിച്ചെണ്ണ വില 170 രൂപയായി താഴ്ന്നു. ഒരു ലിറ്റർ പാമോയിൽ മൊത്തവില 142ൽ നിന്ന് 93ലേക്ക് കൂപ്പുകുത്തി. ഉക്രെയ്ൻ- റഷ്യ യുദ്ധത്തോടെയാണ് പാമോയിൽ വില കുതിച്ചുയർന്നത്. യുദ്ധത്തിന് അയവ് വന്നതോടെയാണ് വില ഇടിഞ്ഞത്. ശർക്കര, മുളക്, മല്ലി എന്നിവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. അതേസമയം ആന്ധ്രയിൽ നിന്നുള്ള പച്ചരി വരവ് നിലച്ചതോടെ തമിഴ്നാട് പച്ചരിയുടെ വിലയിൽ രണ്ട് രൂപയുടെ വർദ്ധനവുണ്ടായി. നേരത്തെയുള്ള 30ൽ നിന്ന് 32 രൂപയായാണ് വർദ്ധിച്ചത്.
വില - ഇനം, ഓണക്കാലത്ത്, ഇപ്പോൾ
മുളക് - ₹ 295 - 275
മല്ലി - ₹ 140 - 130
വെളിച്ചെണ്ണ - ₹ 195 - 170
പാമോയിൽ - ₹142 - 93
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |