കൊച്ചി: വഴിയാത്രക്കാരിയുടെ ബാഗുംകമ്മലും തട്ടിപ്പറിക്കാൻ ശ്രമിച്ച കേസിൽ അസാം സ്വദേശിയായ ഗോപാൽ ടുഡുവിന് (25) എറണാകുളം അഡി. സി.ജെ.എം കോടതി ഒരുവർഷംതടവും 2000രൂപ പിഴയും ശിക്ഷവിധിച്ചു. പിഴയടച്ചില്ലെങ്കിൽ 15ദിവസംകൂടി തടവുശിക്ഷ അനുഭവിക്കണം.
കഴിഞ്ഞ ഏപ്രിൽ 22ന് ഉച്ചയ്ക്കാണ് സംഭവം. മട്ടമ്മൽ - കോന്തുരുത്തി റോഡിലൂടെ മകൾക്കൊപ്പം നടന്നുപോവുകയായിരുന്ന പരാതിക്കാരിയെ പ്രതി പിന്നിൽ നിന്നെത്തി ബാഗും ഇടത്തേകാതിലെ കമ്മലും തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഗോപാൽ തുഡുവിനെ തടഞ്ഞുവച്ച് പരാതിക്കാരി ബഹളം വച്ചതിനെത്തുടർന്ന് ഓടിക്കൂടിയവരാണ് ഇയാളെ പൊലീസിൽ ഏൽപിച്ചത്. താൻ നിരപരാധിയാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ പൊതുജന സുരക്ഷയെ ബാധിക്കുന്ന കുറ്റമാണ് പ്രതി ചെയ്തതെന്നും ഇതിനെ ചെറുക്കാൻ കഴിയുന്ന തരത്തിൽ ശിക്ഷ വിധിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. തുടർന്നാണ് ശിക്ഷ വിധിച്ചത്. അസി. പബ്ളിക് പ്രോസിക്യൂട്ടർ വി.എസ്. രശ്മി പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |