മറയൂർ: അർദ്ധരാത്രിയിൽ കാട്ടാനയെത്തി വീട്ട് മുറ്റത്ത് കയറി മേൽക്കൂരയിലെ ഷീറ്റും ചുവരും തകർത്തു. വീടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന ആദിവാസി കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മറയൂർ കരിമുട്ടി ആദിവാസി കുടിയിലെ പളനീസാമിയുടെ വീടാണ് തകർത്തത്. ഞായറാഴ്ച പാതിരാത്രിയിൽ കുടിക്കുള്ളിലെത്തിയ ഒന്നര കൊമ്പൻ ആദ്യം മേൽക്കൂര കുത്തിയപ്പോൾ ഉണർന്ന് എഴുന്നേറ്റ പഴനി സ്വാമിയും മക്കളും വാതിൽ തുറന്ന് സമീപത്തെ വീട്ടിൽ അഭയം തേടി. അപ്പോൾ വീടിന്റെ ചുവരിൽ കൊമ്പ് കൊണ്ട് കുത്തി മറിക്കുകയായിരുന്നു. പിന്നീട് കുടിനിവാസികൾ എല്ലാവരും ഇറങ്ങി വന്ന് പാട്ട കൊട്ടിയും ഒച്ചയിട്ടും ആനയെ കാട്ടിലേക്ക് ഓടിച്ച് വിടുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കൊമ്പന്മാർ ഇപ്പോൾ ആക്രമണത്തിന് മുതിരുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മറയൂർ മേഖലയിൽ പട്ടം കോളനി ഭാഗത്തും കരിമുട്ടിയിലും സ്ഥിരമായി രാത്രികാലങ്ങളിൽ ഒന്നരക്കൊമ്പൻ എത്തി ഭീതി പരത്തുന്നുണ്ട്. കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങി വന്ന് നാശനഷ്ടങ്ങൾ വരുത്തുന്നത് തടയാൻ വനം വകുപ്പ് ഫലപ്രദമായ നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |