അമ്പലപ്പുഴ: സിന്തറ്റിക്സ് മയക്കുമരുന്നു വിതരണ ശൃംഖലയിലെ പ്രതികൾക്ക് സാമ്പത്തിക ഇടപാട് നടത്താൻ സഹായിച്ച വ്യാപാരി അറസ്റ്റിൽ. ആലപ്പുഴ ആലിശേരിവാർഡിൽ വലിയ പറമ്പിൽ ഇബ്രാഹിം സേട്ടിൻ്റെ മകൻ തൻവീർ അഹമ്മദ് സേട്ട് (27) നെ ആണ് പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. എം.ഡി.എം.എയും കഞ്ചാവുമായി കഴിഞ്ഞ മാസം പുന്നപ്ര പൊലീസ് പിടികൂടിയ ആലപ്പുഴ ഇരവുകാട് സ്വദേശി ഇജാസ് (25), ആലപ്പുഴ വട്ടയാൽ വാർഡിൽ റിൻഷാദ് (26) എന്നിവർക്ക് പണമിടപാട് നടത്താൻ സഹായിച്ച കുറ്റത്തിനാണ് കോഫീ ഹൗസ് നടത്തുന്ന തൻവീർ അഹമ്മദ് സേട്ടിനെ അറസ്റ്റു ചെയ്തത്.ഈ കേസിലെ നാലാം പ്രതിയാണ് സേട്ട്. അഹമ്മദ് സേട്ടിൻ്റെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ബംഗാൾ സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്ത് ഇ-വാലറ്റ് വഴിയും ക്യു.ആർ.കോട് വാട്ട്സപ്പിൽ അയച്ചുമായിരുന്നു പ്രതികൾ മയക്കുമരുന്നു വ്യാപാരം നടത്തിവന്നിരുന്നത്.പിന്നീട് ബംഗാൾ സ്വദേശിയുമായി ബാങ്കിലെത്തി ഇവർപണം പിൻവലിക്കുകയും ചെയ്തിരുന്നു.ഇജാസും, റിൻഷാദും അറസ്റ്റിലായതോടെ തൻവീർ അഹമ്മദ് സേട്ട് തൻ്റെ ജീവനക്കാരനായ ബംഗാൾ സ്വദേശിയെ നാട്ടിലേക്ക് തിരിച്ചയച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി നായരുടെ നേതൃത്വത്തിലുള്ള നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐമാരായ സിദ്ദിഖ്, അജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സേവ്യർ, അനസ്, സി.പി.ഒമാരായ ടോണി, രാജീവ്, വിനിൽ ,വിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |