മൂവാറ്റുപുഴ: വാഴക്കുളം സ്വദേശികളായ യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിലായി. എനാനല്ലൂർ കടുക്കാച്ചിറ വീട്ടിൽ സുധീഷ് (22), മൂവാറ്റുപുഴ ആനിക്കാട് മേപ്പുറത്ത് വീട്ടിൽ അമൽ ഷാജി (24), മഞ്ഞളൂർ വീരപ്പൻ കോളനി ഭാഗത്ത് ചേന്നാട്ട് വീട്ടിൽ സൻസിൽ (22), എനാനല്ലൂർ ചീരക്കുഴി പീടിക കുറുമ്പലത്ത് വീട്ടിൽ പ്രവീൺ (27), കരിങ്കുന്നം പഴയമറ്റം അമ്പലംപടി ഭാഗത്ത് പൊട്ടൻപ്ലാവിൽ വീട്ടിൽ ആൽവിൻ (24) എന്നിവരെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടുപ്പെട്ടിക്കു സമീപത്തെ ഗ്രാമത്തിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതികളെ മൂന്നാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്. അഖിൽ, പ്രസാദ്, സിജു എന്നിവരെയാണ് കഴിഞ്ഞ മാസം അർദ്ധരാത്രി വാഴക്കുളം നയനാ ബാറിനു സമീപം ഇവർ ആക്രമിച്ചത്. ആക്രമണത്തിന് ഇരയായവരും പ്രതികളിൽ രണ്ട് പേരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇവർ സംഘം ചേർന്ന് വടിവാൾ, കമ്പിവടി മുതലായവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നാലാം പ്രതി ആവോലി സ്വദേശി റോഷനെ പൊലീസ് അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. അക്രമി സംഘത്തിലുൾപ്പെട്ടവർ കൊലപാതകശ്രമം, മയക്ക് മരുന്ന് വില്പന, അക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോത്താനിക്കാട് ഇൻസ്പെക്ടർ പി.എച്ച്.സമീഷ്, വാഴക്കുളം സബ്ബ് ഇൻസ്പെക്ടർ ടി.കെ.മനോജ്, ക്രൈം സ്ക്വാഡ് എസ് .ഐ. രാജേഷ്, എ.എസ്.ഐ മാരായ ഷിബു ജോസ്, ജയകുമാർ, എസ്.സി.പി.ഒ റെജി തങ്കപ്പൻ എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |