കോഴിക്കോട്: ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ വൻ മോഷണം. ഏഴ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. ശ്രീകോവിലിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഏഴ് ഭണ്ഡാരങ്ങളിൽ നിന്നായി 50,000ത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.വിശ്വനാഥൻ അറിയിച്ചു. സിസി.ടി.വി.ദൃശ്യങ്ങൾ പ്രകാരം ഹെൽമറ്റ് ധരിച്ചെത്തിയ വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്ന് സൂചന കിട്ടിയതായി കേസ് അന്വേഷിക്കുന്ന മെഡിക്കൽകോളജ് എസ്.ഐ കെ.സുരേഷ് പറഞ്ഞു.
ചുറ്റമ്പലത്തിനകത്തെ അഞ്ചും പുറത്തെ രണ്ടും ഭണ്ഡാരങ്ങളാണ് മോഷ്ടാവ് കുത്തിത്തുറന്നത്. സിസി.ടി.വി ദൃശ്യങ്ങൾ പ്രകാരം പുലർച്ചെ 3. 45 നാണ് മോഷ്ടാവ് ക്ഷേത്രത്തിന്റെ വാതിൽ പൊളിക്കുന്നത്. വടക്ക്ഭാഗത്തുള്ള വാതിൽ പൊളിച്ച് അകത്ത് കടന്നായിരുന്നു മോഷണം. മേൽശാന്തി ശ്രീകാന്ത് നമ്പൂതിരി പുലർച്ചെ 4.45 ന് നട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതെന്ന് പ്രസിഡന്റ് കെ. വിശ്വനാഥൻ പറഞ്ഞു.
സിസി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുണ്ടുടുത്ത് ഹെൽമെറ്റ് ധരിച്ചൊരാൾ ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നത് കണ്ടത്. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ആയിരത്തോളം വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടന്നുവരികയായിരുന്നു. ഒക്ടോബർ 30ന് നടപ്പന്തൽ ഉദ്ഘാടനമാണ്. അതിനെല്ലാം ഉപയോഗിക്കേണ്ട ഭണ്ഡാരം വരവാണ് നഷ്ടമായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |