എസ്റ്റിമേറ്റ്, ടെൻഡർ നടപടികൾ വൈകി കരാർ ജീവനക്കാരുടെ നിസഹകരണം
തിരുവനന്തപുരം: കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാത വീതികൂട്ടലിനായി ഏറ്റെടുത്ത സ്ഥലത്തെ വൈദ്യുതി ലൈനുകളും ജലവിതരണ പൈപ്പ് ലൈനുകളും നീക്കം ചെയ്യുന്നത് വൈകുന്നത് ദേശീയപാത നവീകരണത്തിന് തടസമാകുന്നു. കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക്കൽ പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും നീക്കം ചെയ്യുന്നത് കരാർ തൊഴിലാളികളാണ്. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെ കല്ലമ്പലം,ആറ്റിങ്ങൽ,അവനവഞ്ചേരി,മംഗലപുരം,കണിയാപുരം,കഴക്കൂട്ടം എന്നിവിടങ്ങളിലായി അരഡസനോളം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളുണ്ട്.
വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നതിനുള്ള എസ്റ്റിമേറ്റാണ് ഇവിടങ്ങളിൽ നിന്ന് ആദ്യം തയ്യാറാക്കിയത്. ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മാറ്റി സ്ഥാപിക്കേണ്ട സാങ്കേതിക കാരണങ്ങളാൽ ആദ്യത്തെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിരുന്നില്ല. തുടർന്ന് ദേശീയപാത അതോറിട്ടിയും കരാർ കമ്പനിയും കെ.എസ്.ഇ.ബിയും സംയുക്തമായി അടുത്ത എസ്റ്റിമേറ്റ് സമർപ്പിച്ചു. എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് ലൈനുകൾ മാറ്റുന്നത് വൈകുന്നതിനുള്ള ഒരുകാരണം. ഇ -ടെൻഡറെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യത്തിൽ അഞ്ചുലക്ഷത്തിൽ താഴെയുള്ള വർക്കുകളായി ജോലികൾ ടെൻഡർ ചെയ്തതും സമയനഷ്ടത്തിനിടയാക്കി. കട്ട് ചെയ്യുന്ന കണക്ഷനുകൾ പുനഃസ്ഥാപിക്കുന്നതിന് ഗുണഭോക്താക്കളുടെ അപേക്ഷ സ്വീകരിക്കലും പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് റോഡിന്റെ അതിർത്തി നിർണയിച്ച് നൽകുന്നതിലെ താമസവും കെ.എസ്.ഇ.ബിയുടെ ജോലികൾ വൈകിപ്പിച്ചു. അതേസമയം മംഗലപുരം ഭാഗത്ത് നിലവിൽ പോസ്റ്റുകളും ലൈനുകളും മാറ്റുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.
കടമ്പാട്ടുകോണം - കഴക്കൂട്ടം റീച്ചിൽ ആറ്റിങ്ങൽ ബൈപ്പാസ് ഒഴികെയുള്ള സ്ഥലങ്ങളിൽ നിലവിലെ ദേശീയപാതയുടെ വീതി കൂട്ടൽ പ്രവൃത്തിയാണ് നടക്കുന്നത്. വശങ്ങളിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും കണക്ഷൻ നൽകിയിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങൾ എന്നിവ 45 മീറ്റർ വീതിയിലുളള പുതിയ പാതയ്ക്ക് പുറത്തേക്കാണ് മാറ്റേണ്ടത്. ഈ റീച്ചിൽ 31.25 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത വികസിക്കേണ്ടത്. പൈപ്പ് ലൈനുകളിൽ വീടുകളും സ്ഥാപനങ്ങളും പൊളിച്ചുനീക്കിയതോടെ നിലവിലുള്ള സ്ഥലത്തു നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. ദേശീയപാതയ്ക്ക് ഏറ്റെടുത്ത സ്ഥലത്തിന് പുറത്ത് ഇവ മാറ്റി സ്ഥാപിക്കുന്ന ജോലി വാട്ടർ അതോറിട്ടിയും കരാർ ജീവനക്കാരെയാണ് ഏല്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസം കരാർ ജീവനക്കാർ നടത്തിയ പണിമുടക്കാണ് പൈപ്പ് ലൈനുകൾ നീക്കുന്നതിന് തടസമായത്. ദേശീയപാത നിർമ്മാണം ഏറ്റെടുത്ത ആർ.ഡി.എസ് കമ്പനിയുടെ പരാതി പ്രകാരം ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും വിഷയത്തിൽ ഇടപെട്ടതോടെ വൈദ്യുതി, വാട്ടർ ലൈനുകൾ നീക്കംചെയ്യുന്ന ജോലി ആരംഭിച്ചിട്ടുണ്ട്.
ബൈപ്പാസിന് വിട്ടുകിട്ടിയ സ്ഥലത്ത്
നിർമ്മാണ ജോലികൾ തുടങ്ങി
കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാത പദ്ധതിയിൽ ആഴാംകോണം മുതൽ മാമം വരെ 10.8 കിലോമീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമുള്ള ബൈപ്പാസിന്റെ നിർമ്മാണ ജോലികൾ തുടങ്ങി. ഹൈക്കോടതിയുടെ പരിഗണനയിലുളള തിരുവാറാട്ടുകാവ് ക്ഷേത്രത്തിന്റേത് ഒഴികെ ഭൂമി വിട്ടുകിട്ടിയ സ്ഥലത്താണ് നിർമ്മാണം തുടങ്ങിയത്. കടമ്പാട്ടുകോണം മുതൽ ആഴാംകോണം വരെയും മാമം മുതൽ കഴക്കൂട്ടം വരെയും നിലവിലെ ദേശീയപാത വികസിപ്പിക്കുന്നതിനൊപ്പമാണ് ആഴാംകോണത്തുനിന്ന് മാമത്തേക്ക് 45 മീറ്റർ വീതിയിൽ പുതിയ ആറുവരിപ്പാത സജ്ജമാക്കുന്നത്.
കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി വിഭാഗങ്ങളിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് വൈദ്യുതി,വാട്ടർ ലൈനുകൾ മാറ്റുന്നത് വൈകാൻ കാരണമായത്. കളക്ടറുൾപ്പെടെ ഇടപെട്ട് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. മംഗലപുരത്ത് ലൈനുകൾ മാറ്റിത്തുടങ്ങി.
പ്രോജക്ട് എൻജിനിയർ, ദേശീയപാത
പദ്ധതിത്തുക - 795 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |