എടക്കര: കരിമ്പുഴ പുന്നപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുണ്ടേരി ഗവ. സ്‌കൂളിലെ അദ്ധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതികളായ ഉദിരംകുളം സ്വദേശി ബിജു (54) എന്ന കമ്പി ബിജു, ഇയാളുടെ കാമുകി മൂത്തേടം എറയംതാങ്ങി കോളനി സ്വദേശി ലത (37) എന്നിവരെ അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്-
എടക്കര ബിവറേജസിൽ മദ്യം വാങ്ങുന്നതിനിടെയാണ്, ഒരു മാസം മുമ്പ് മൂവരും പരിചയപ്പെട്ടത്. സെപ്തംബർ ഏഴിന് ഇവർ എടക്കര കാറ്റാടി പാലത്തിനടിയിൽ താമസിക്കുന്ന ലതയുടെ വീട്ടിൽ വച്ച് മദ്യപിച്ചു. ബാബുവിന്റെ മൊബൈലിൽ കണ്ട അശ്ളീല വീഡിയോയെ ചൊല്ലി മൂവരും തർക്കത്തിലാവുകയും ബിജു കൈയിൽ കിട്ടിയ മരവടി കൊണ്ട് ബാബുവിന്റെ തലയ്ക്കടിക്കുകയും ചെയ്തു. കുഴഞ്ഞുവീണ ബാബുവിനെ ഇരുവരും ചേർന്ന് വലിച്ചിഴച്ച് പുന്നപ്പുഴയിലെ കുത്തൊഴുക്കിൽ തള്ളി. ബാബുവിന്റെ മൊബൈൽ ഫോൺ, പണമടങ്ങിയ പേഴ്സ്, കണ്ണട എന്നിവ ഇവർ അപഹരിച്ചു.
സെപ്തംബർ 13ന് ഏകദേശം 10 കിലോമീറ്റർ അകലെ നിലമ്പൂർ കരിമ്പുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. എടക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബാബുവിനെ കാണാനില്ലെന്ന് സെപ്തംബർ എട്ടിന് സഹോദരി നൽകിയ കേസ് പൂക്കോട്ടുംപാടം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് പുന്നപ്പുഴയിൽ ബാബുവിന്റെ മൃതദേഹം പൊങ്ങിയത്.
പൊലീസ് ബാബുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണമാണ് പ്രതികളിലേക്ക് വിരൽ ചൂണ്ടിയത്. ബാബുവിനെ കാണാതായ ദിവസം ഫോൺ എടക്കര ടവറിന്റെ പരിധിയിലായത് പൊലീസിന് തുണയായി. അസ്വാഭാവിക മുങ്ങിമരണമായി അവസാനിക്കുമായിരുന്ന കേസാണ് അന്വേഷണ മികവിലൂടെ കൊലപാതകമെന്ന് തെളിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |