എരുമപ്പെട്ടി: സി.പി.എം പ്രവർത്തകരെ എസ്.ഡി.പി.ഐ പ്രവർത്തകർ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു. സി.പി.എം കടങ്ങോട് കിഴക്കുമുറി ബ്രാഞ്ച് അംഗമായ വിനീഷിനും (34) പാർട്ടി അനുഭാവിയായ പെരുമ്പാറ കുന്നത്ത് വിനുവിനും (43) ഗുരുതരമായി പരിക്കേറ്റു.
ഇരുവരെയും തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ വിനീഷും വിനുവും ബൈക്കിൽ ജോലിക്ക് പോകുമ്പോൾ തിപ്പല്ലൂർ മഞ്ഞാർ പാടത്തായിരുന്നു സംഭവം. എസ്.ഡി.പി.ഐ പ്രവർത്തകരായ കടങ്ങോട് കിഴക്കുമുറി മണിയാറത്ത് മുത്തുണ്ണി, കടങ്ങോട് കാദർപ്പടി പൂളക്കൽ ഷഫീഖ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരുമടങ്ങുന്ന സംഘം സ്വിഫ്റ്റ് കാർ ഉപയോഗിച്ച് വിനീഷും വിനും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തെറിച്ചു വീണ രണ്ടുപേരെയും ഇരുമ്പു പൈപ്പ്, വടിവാൾ എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായും പറയുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷും വിനുവും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസികളായ മുത്തുണ്ണിയും വിനീഷും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നതായും ഇതിന്റെ പേരിൽ ആഴ്ചകൾക്ക് മുന്നേ പൊലീസ് കേസെടുത്തതായും പറയപ്പെടുന്നു. ഷഫീഖ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |