ആലപ്പുഴ: സിവിൽ സപ്ലൈസ് വകുപ്പിന്റെ ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ താലൂക്കിലെ വിവിധയിടങ്ങളിൽ റേഷൻ കാർഡുകളുടെ പരിശോധന നടത്തി. 71 റേഷൻ കാർഡുകൾ പരിശോധിച്ചതിൽ ആറ് എ.എ.വൈ. കാർഡുകളും രണ്ട് മുൻഗണന കാർഡുകളും 11 പൊതുവിഭാഗം സബ്‌സിഡി കാർഡുകളും അനർഹമായി ഉപയോഗിക്കുന്നതായി കണ്ടെത്തി.
ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീട്, ഒരു ഏക്കറിന് മുകളിൽ വസ്തു, ഉപജീവന ആവശ്യത്തിന് അല്ലാതെയുള്ള നാലുചക്രവാഹനം, 25,000 രൂപയ്ക്ക് മുകളിൽ മാസ വരുമാനം, സർക്കാർ- പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണനാ കാർഡിന് അർഹരല്ല. അനർഹമായി മുൻഗണന കാർഡുകൾ ഉപയോഗിച്ചവരിൽ നിന്നും അനധികൃതമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോള വില ഈടാക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ എൽ.സി. സീന അറിയിച്ചു. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ഷാഹിന അബ്ദുള്ള, വി. ബിജി, എം.ഇ. സിനിജ, എം. ജെ. പീറ്റർ ചാൾസ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |