തൃക്കരിപ്പൂർ: തീരദേശപരിപാലന നിയമം മൂലം ജനിച്ചുവീണ മണ്ണിൽ ജീവിതം നിഷേധിക്കപ്പെടുന്നതിനെതിരെ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്റെ സംഗീതാത്മക പ്രതിഷേധം. അദ്ദേഹത്തോടൊപ്പം മകളും സി.ആർ.സെഡ് നിയമത്തിനെതിരെ പ്രതിഷേധ ഗാനം ആലപിച്ചപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി.
കടലിനും കായലിനും ഇടയിലുള്ള വലിയ പറമ്പ് പഞ്ചായത്തിന് തീരദേശപരിപാലനനിയമത്തിൽ ഇളവ് ലഭിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മറ്റ് പ്രദേശങ്ങൾക്ക് ലഭിച്ച ഇളവ് തങ്ങൾക്കും ബാധകമാക്കണമെന്നാണ് ഇവരുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവനും മകൾ സാന്ദ്രയും ചേർന്നു പാടിയ ചങ്ങല ... ചങ്ങല എന്നു തുടങ്ങുന്ന ഗാനം തീരദേശജനതയുടെ ആവശ്യങ്ങൾ അധികൃതരിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്.
പഞ്ചായത്തിലെ ജനങ്ങൾ ഈ മാസം 20ന് പ്രതിഷേധ മനുഷ്യചങ്ങല തീർക്കാനിരിക്കുകയാണ്. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രസിഡന്റും മകളും പാട്ടുമായി രംഗത്തെത്തിയത്. 20ന് നടക്കുന്ന പഞ്ചായത്തുതല സമ്പൂർണ ഹർത്താലിനും മനുഷ്യചങ്ങലയ്ക്കും അഭിവാദ്യമർപ്പിച്ച് സമര സമിതി കൂടിയായ പ്രസിഡൻറ് വി.വി.സജീവൻ രചനയും സംഗീതവും നിർവ്വഹിച്ച പാട്ട് യൂട്യൂബിലും നവമാദ്ധ്യമങ്ങളിലും ഒറ്റ ദിവസം കൊണ്ട് തന്നെ ഹിറ്റായി. പയ്യന്നൂർ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ സാന്ദ്രയും മനോഹരമായാണ് ഈ പാട്ട് പാടിയത്. കഴിഞ്ഞ ദിവസം എം. രാജഗോപാലൻ എം.എൽ.എയാണ് ഗാനത്തിന്റെ പ്രകാശനം നിർവഹിച്ചത്. ചെറുവത്തൂരിലെ സാരംഗമാണ് ഓർക്കസ്‌ട്രേഷനും റിക്കാർഡിംഗും നടത്തിയത്. നേരത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിലും ഈ അച്ഛനും മകളും ശ്രദ്ധ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |