പെരിന്തൽമണ്ണ: കോർപ്പറേറ്റുകൾ കൊവിഡിനെ കണ്ടത് സൗഭാഗ്യമായാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.കെ ദിവാകരൻ പറഞ്ഞു. സി.ഐ.ടി.യു പതിനഞ്ചാമത് ജില്ലാ സമ്മേളനം അങ്ങാടിപ്പുറം ഓരാടംപാലത്ത് സഹാറ ഓഡിറ്റേറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 23 വർഷം കൊണ്ട് ആർജ്ജിച്ച സമ്പത്ത് കോർപ്പറേറ്റുകൾ കൊവിഡിന്റെ 24 മാസങ്ങൾ കൊണ്ടുണ്ടാക്കി.ഊർജ്ജ, ഭക്ഷ്യ, ഔഷധ മേഖലകളിൽ വളരെ വലിയ കൊയ്ത്താണ് കോർപ്പറേറ്റുകൾ ഇക്കാലത്ത് നടത്തിയത്. സാമ്പത്തിക വരുമാനത്തിന്റെ അന്തരം ഭീമമാവുകയാണ്. തൊഴിലാളികളുടെ ഉത്പാദന ക്ഷമതാ നിരക്ക് വർദ്ധിച്ചപ്പോൾ വേതനനിരക്ക് കൂടിയില്ല.
സാധാരണക്കാർക്കെതിരെ വലിയ ആക്രമണമാണ് കോർപ്പറേറ്റുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.അബ്ദുള്ള നവാസ് സ്വാഗതം പറഞ്ഞു. വി.ശശികുമാർ രക്തസാക്ഷി പ്രമേയവും പി.എം വാഹിദ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറി പി.നന്ദകുമാർ എം.എൽ.എ, സംസ്ഥാന സെക്രട്ടറിമാരായ കെ.പി.സഹദേവൻ, പി.പി.പ്രേമ, ധന്യ ആബിദ്, വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ എന്നിവർ പങ്കെടുത്തു. മുൻകാല ജില്ലാ കമ്മിറ്റി ഭാരവാഹികളായ ടി.കെ.ഹംസ, കെ.ടി സെയ്ത്, കൃഷ്ണൻ നായർ, ചിന്നക്കുട്ടൻ, പി.ജി. ഗംഗാധരൻ എന്നിവരെ സമ്മേളനത്തിൽ പി.നന്ദകുമാർ ആദരിച്ചു. ജില്ലാ സെക്രട്ടറി വി.പി.സക്കറിയ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.രാമദാസ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.സമ്മേളനത്തിന്റെ ഭാഗമായ പ്രകടനവും പൊതു സമ്മേളനവും ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. അതിനു മുമ്പായി പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |