കോട്ടയം: ഒറ്റമനസായി കൂടെയുണ്ടായിരുന്നയാൾ ആ ബന്ധത്തിൽ നിന്ന് പിൻമാറിയാൽ മനസാക്ഷിയെ ഞെട്ടിക്കും വിധം ക്രൂരമായി കൊലപ്പെടുത്തുക. പ്രണയപ്പകയിൽ വെണ്ണീറാകുന്ന പെൺകുട്ടികളുടെ പട്ടിക നീളുകയാണ്ർർർ. എന്താണ് നമ്മുടെ പുതുതലമുറയ്ക്ക് സംഭവിക്കുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പ്രതികരിക്കുന്നു...
കാര്യസാദ്ധ്യത്തിന് വേണ്ടിയാണ് പലരും പ്രണയിക്കുന്നത്. പരസ്പരം ആധിപത്യമുണ്ടാക്കാൻ ശ്രമിക്കുന്നു.വിട്ടുവീഴ്ച ചെയ്യാനും ബഹുമാനിക്കാനും പഠിക്കണം. പ്രശ്നങ്ങൾ സമാധാനപരമായി ചർച്ച ചെയ്യണം. കുട്ടികളുടെ തെറ്റ് ചൂണ്ടിക്കാട്ടി തിരുത്താൻ മാതാപിതാക്കൾക്ക് കഴിയണം. അതോറിറ്റേറ്റിവ് പേരന്റിങ് ആണ് നല്ലത്
- ഡോ. ടോണി തോമസ്, കൺസൾട്ടന്റ് സൈക്കാട്രിസ്റ്റ്, ജില്ലാ മാനസികാരോഗ്യ നോഡൽ ഓഫീസർ
പ്രണയം ദിവ്യമാണെന്നൊരു സങ്കൽപം ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത ഇടങ്ങളിൽ നിന്ന് ഇറങ്ങിപോരുവാൻ വ്യക്തിപരമായി എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നുള്ള കാര്യം മറക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ശാരീരികമായി മുറിവേൽപ്പിക്കുന്ന തരത്തിലേക്ക് മാറുന്നത്
- റോബിൻ, കറുകച്ചാൽ.
പക പ്രണയത്തോട് ചേർത്ത് വായിക്കേണ്ട ഒരു വാക്കല്ല. എന്നാൽ ഇന്ന് ഇത് പ്രണയത്തോട് ചേർത്ത് വായിക്കപ്പെടുന്നു. മനുഷ്യ മനസ്സിൽ കളങ്കം ഇല്ലാതെ ഉളവാകേണ്ട ഒരു വികാരം വ്രണപ്പെട്ടു തുടങ്ങിയിരിക്കുന്നു. സമൂഹത്തിന്റെ ചട്ടക്കൂടിൽ വരുന്ന മാറ്റമാണ് ഇത്തരം വഴി തെറ്റലുകൾക്ക് ഒരു കാരണം.
- ജീന ജെയിംസ്, ഏറ്റുമാനൂർ.
പരസ്പരം മാനസികമായി അറിയാനുള്ള, സ്നേഹിക്കാനുള്ള വഴിയാണ് പ്രണയം. പരസ്പരം സ്നേഹിക്കുന്നവരിൽ ഒരാൾക്ക് ഇടയ്ക്ക് വച്ചു നോ പറയാനുള്ള അവകാശം ഉണ്ട്. അത് മനസ്സിലാക്കാനുള്ള മാനസിക വളർച്ചയാണ് പ്രാഥമികമായി വേണ്ടത്. ഇത്തരം അക്രമങ്ങൾ സ്വാർത്ഥതയിൽ നിന്നുണ്ടാവുന്നതാണ്
- റോസ് മേരി, ചങ്ങനാശ്ശേരി.
മറ്റുള്ളവർ നമ്മൾ ആഗ്രഹിക്കുന്നത് പോലെ പെരുമാറണം എന്നു പറയാൻ പാടില്ല. അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാനുള്ള ഇടം കൂടി ആയിരിക്കണം ഓരോ ബന്ധങ്ങളും. പ്രണയപ്പക എന്നുള്ള വാക്കിനോട് യോജിപ്പില്ല. ഇത്തരം വാക്കുകൾ പോലും ഒരു തരത്തിൽ പ്രണയത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുന്നതാണ്
- ആര്യ കൃഷ്ണൻ, കോട്ടയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |