നെടുമങ്ങാട്: പൂവത്തൂരിൽ സ്‌കൂളിന് സമീപത്തുനിന്ന് വിദ്യാർത്ഥിനിയെ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്‌തു. പൂവത്തൂർ ചെല്ലാംകോട് മുടിപ്പുര വിളാകത്ത് വീട്ടിൽ മിഥുനാണ് (21) പിടിയിലായത്. സ്‌കൂളിന് സമീപം ഒരു കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് സ്‌കൂളിലെ ഹാജർ പരിശോധിച്ചപ്പോൾ പ്ലസ് വൺ ക്ലാസിലെ ഒരു വിദ്യാർത്ഥിനി ക്ലാസിലെത്തിയിട്ടില്ലെന്ന് മനസിലായി. തുടർന്ന് വിവരം രക്ഷിതാക്കളെ അറിയിച്ചു. സി.സി.ടി.വി പരിശോധിച്ച് കാറിന്റെ നമ്പർ തിരിച്ചറിഞ്ഞ് കാറിന്റെ ഉടമസ്ഥനെ ബന്ധപ്പെട്ടപ്പോൾ പ്രതി അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാനെന്ന് കള്ളം പറഞ്ഞ് കാർ കൊണ്ടുപോയതാണെന്ന് വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെടുമങ്ങാട് എസ്.എച്ച്.ഒ എസ്.സതീഷ് കുമാർ,എസ്.ഐമാരായ വി.എസ്. ശ്രീനാഥ്, സൂര്യ,എ.എസ്.ഐമാരായ വിജയൻ, രാജേഷ്, സജു എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |