വടക്കഞ്ചേരി: ശബരിമല തീർത്ഥാടകർക്ക് ശുഭയാത്രയൊരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സി.പി.എം മുടപ്പല്ലൂർ ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ സ്‌നേഹവീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ റോഡുകളുടെയെല്ലാം പണികൾ പൂർത്തീകരിക്കും. ശബരിമലയുമായി ബന്ധപ്പെട്ടുള്ള 19 റോഡുകളിൽ 15 എണ്ണത്തിന്റെയും നിർമ്മാണ പ്രവൃത്തികൾ ഇതിനകം തന്നെ പൂർത്തീകരിച്ച് കഴിഞ്ഞു. ബാക്കിയുള്ളവയുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കും. ഫെഡറൽ തത്വം ലംഘിച്ച് കേന്ദ്ര സർക്കാർ ചിലരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നു. ഒരു വിഭാഗം കോൺഗ്രസുകാരും ഇതിന് കൂട്ടുനിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മുടപ്പല്ലൂർ ടൗണിൽ നടന്ന ചടങ്ങിൽ സി.പി.എം ഏരിയാ സെക്രട്ടറി ടി. കണ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്ഥലങ്ങളുടെ രേഖ കൈമാറി. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം. ശശി, ജില്ലാ കമ്മിറ്റി അംഗം കെ.എൻ. സുകുമാരൻ, ലോക്കൽ സെക്രട്ടറി ആർ. ഗംഗാധരൻ, പി. ശശികുമാർ എന്നിവർ സംസാരിച്ചു.
മുടപ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. മുടപ്പല്ലൂർ തെക്കുംഞ്ചേരി പരേതനായ ടി.സി. ബാലൻ ഭാര്യ പന്തപറമ്പ് എലക്കോട് ചന്ദ്രിക, മുടപ്പല്ലൂർ മൈലാറോഡ് സുരേഷ് ഭാര്യ ബിന്ദു എന്നിവർക്കാണ് സ്‌നേഹവീടുകൾ നിർമ്മിച്ച് നൽകിയത്. ഇരുവർക്കും വീട് വയ്ക്കുന്നതിന് സ്ഥലം സംഭാവനയായി നൽകിയ റിട്ട. അദ്ധ്യാപക ദമ്പതികളായ പന്തപറമ്പ് വെളുത്താക്കൽ വി. രാജശേഖരനെയും ഭാര്യ സരസ്വതിയെയും ചടങ്ങിൽ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |