കോതമംഗലം: നെല്ലിക്കുഴിയിലെ സ്വകാര്യ സ്കൂൾ വളപ്പിൽ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയിരുന്ന കഞ്ചാവ് കച്ചവടകേന്ദ്രം എക്സൈസ് കണ്ടെത്തി. സ്കൂൾ സമയം കഴിഞ്ഞും അവധി ദിനങ്ങളിലും ഇവിടെ കഞ്ചാവ് വലിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ശനിയാഴ്ച രാത്രി എക്സൈസ് നടത്തിയ പരിശോധനയിൽ സെക്യൂരിറ്റി ജീവനക്കാരൻ പാലാ പുതുക്കണ്ടത്തിൽ സാജു ബിജുവിന്റെ മുറിയിൽ നിന്ന് അഞ്ച് യുവാക്കളെ കഞ്ചാവുമായി പിടികൂടി. സാജുവും സംഘത്തലവൻ കോച്ചേരി എന്ന് വിളിക്കുന്ന നെല്ലിക്കുഴി സ്വദേശി യാസിൻ, തൃക്കാരിയൂർ സ്വദേശി രാഹുൽ എന്നിവരും ഓടി രക്ഷപ്പെട്ടു. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിഖ്, മുനീർ, കുത്തുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ സാജു താമസിക്കുന്ന മുറിയും സ്റ്റെയർകെയ്സിന്റെ താഴെയുള്ള ഭാഗവുമായിരുന്നു കാഞ്ചാവ് പാർലർ. മുറിയിൽ നിന്നും സ്കൂൾ കോമ്പൗണ്ടിൽ യാസിൻ ഉപേക്ഷിച്ച് പോയ ബുള്ളറ്റ് ബൈക്കിൽ നിന്നും 140 ഗ്രാം കഞ്ചാവ് പൊതികൾ കണ്ടെടുത്തു.ഏഴ് വർഷത്തോളമായി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വില്പന നടത്തിയിരുന്നതായാണ് സൂചന. സ്കൂളിലെ സി.സി.ടി.വി സംവിധാനം തകരാറിലാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. 1200 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. സാജുവിനെക്കുറിച്ച് സ്കൂൾ അധികൃതർക്കും മറ്റുള്ളവർക്കും നല്ല അഭിപ്രായമാണ്. പിടിയിലായവരിൽ മൂന്നുപേർ മുമ്പും മയക്കുമരുന്നു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള തുടരന്വേഷണമാണ് സ്കൂളിലേക്കെത്തിയത്. അറസ്റ്റിലായവരെ ഇന്നലെ കോതമംഗലം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഹിരോഷ് വി.ആർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ എം.കെ റെജു, പ്രിവന്റീവ് ഓഫീസർമാരായ നിയാസ് കെ.എ, ജെയ് മാത്യുസ്, ശ്രീകുമാർ എൻ ,കെ.കെ വിജു, സിദ്ദിഖ് എ.ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ എൽദോ കെ.സി, പി.വി ബിജു, അജീഷ് കെ.ജി,ബേസിൽ കെ തോമസ്, ശ്രീലക്ഷ്മി വിമൽ, ഡ്രൈവർ കബിരാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |