കൊട്ടാരക്കര: നൂറുകണക്കിന് സ്വകാര്യ ബസുകൾ ദിവസേന സർവീസ് നടത്തുന്നതും ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്നതുമായ പുലമൺ സ്വകാര്യ ബസ് സ്റ്റേഷനും പരിസരവും മാലിന്യക്കൂമ്പാരമായിട്ട് മാസങ്ങളായി. സ്റ്റേഷനിലെയും പരിസരത്തെയും വ്യപാര സ്ഥാപനങ്ങളിലെ മാലിന്യവും മറ്റും ബസ് സ്റ്റേഷനിൽ തള്ളുന്നതിനാൽ യാത്രക്കാർക്ക് മൂക്കുപൊത്താതെ നിവൃത്തിയില്ല. ബസ് സ്റ്റേഷനിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യണമെന്ന് യാത്രക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ അനങ്ങുന്ന മട്ടില്ല.
ബസ് സ്റ്റേഷന് മുമ്പിലെ ഓടയുടെ സ്ളാബുകൾ പല ഇടത്തായി തകർന്നുകിടക്കാൻ തുടങ്ങിയിട്ടും മാസങ്ങളായി. ബസ് സ്റ്റേഷൻ ഗ്രൗണ്ട് തകർന്നടിഞ്ഞിട്ടും അധികൃതർ അറിഞ്ഞമട്ടില്ല.
ബസ് സർവീസിലൂടെ ലക്ഷക്കണക്കിന് രൂപ നഗരസസഭയ്ക്ക് വരുമാനമുണ്ടെങ്കിലും സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കാൻ ആവശ്യമായ യാതൊരുനടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ ആക്ഷേപം. ഇതിനിടെ ബസ് സ്റ്റേഷൻ ആധുനിക വത്കരിക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും പണി ഏറ്റെടുത്ത കരാറുകാരനെ കാണാനില്ലെന്നാണ് അപ്പോൾ അറിയുന്നത്.
പരിഹാരം വേണം
ബസ് സ്റ്റേഷൻ നവീകരണം പൂർത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്ന് നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് വി.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കണ്ണാട്ട് രവി, ജോളി പി വർഗീസ്, തോമസ് മാത്യു, ഷുജ ജസിം, പവിജ പത്മൻ, ജയിസി ജോൺ, സൂസമ്മ പി.എം. എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |