ഉദിയൻകുളങ്ങര: പാറശാല ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയുടെ തമിഴ്നാട് പളുകൽ രാമവർമ്മൻചിറയിലെ വീട്ടിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സീൽ ചെയ്‌തിരുന്ന കതകിന്റെ പൂട്ട് ഇന്നലെ രാവിലെയാണ് പൊളിച്ചനിലയിൽ കണ്ടത്.
പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഗ്രീഷ്‌മയുമായി വീട്ടിൽ തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. പളുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ തെളിവുകളും ശേഖരിച്ചു. മോഷണ ശ്രമമാണോ തെളിവ് നശിപ്പിക്കലാണോ ലക്ഷ്യമെന്ന് അന്വേഷണത്തിലേ വ്യക്തമാകൂ. വീട് കുത്തിത്തുറന്നതായി കരുതുന്ന വെള്ളിയാഴ്ച രാത്രി ഇവിടെ ശക്തമായ മഴയായിരുന്നതിനാൽ വാതിലിന്റെ പൂട്ട് തകർക്കുന്ന ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. അതേസമയം വിവരമറിഞ്ഞ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്‌മ കഷായം നിർമ്മിക്കുകയും കഷായത്തിൽ വിഷം കലർത്താനും കുടിക്കാൻ നൽകാനും ഉപയോഗിച്ച പാത്രങ്ങൾ പൊലീസിന് ഇവിടെ നിന്ന് തെളിവെടുപ്പിന്റെ ഭാഗമായി കണ്ടെത്തണം. സംഭവ ദിവസം ഗ്രീഷ്‌മ ധരിച്ചിരുന്ന വസ്ത്രങ്ങളും പരിശോധനയ്‌ക്കായി ശേഖരിക്കണം. ഇതിനായി ഗ്രീഷ്‌മയെ ഉടൻ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.
മൊഴികളിൽ വൈരുദ്ധ്യം
ഷാരോൺ വധക്കേസിൽ കഴിഞ്ഞ രണ്ടുദിവസമായി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഗ്രീഷ്‌മയെയും അമ്മയെയും അമ്മാവനെയും രണ്ട് ദിവസം തുടർച്ചയായി പൊലീസ് ചോദ്യം ചെയ്‌തെങ്കിലും മൊഴികളിലെ വൈരുദ്ധ്യം അന്വേഷണ ഉദ്യോഗസ്ഥരെ വട്ടംചുറ്റിക്കുന്നു. ഷാരോണിനെ കൊലപ്പെടുത്താനുള്ള തീരുമാനവും ആസൂത്രണവും കൃത്യദിവസത്തെയും അതിനുശേഷവും സംഭവിച്ച കാര്യങ്ങളിലുമുള്ള മൊഴികളിലാണ് വൈരുദ്ധ്യമുള്ളത്.
കസ്റ്റഡിയിൽ വിട്ടുകിട്ടി രണ്ടാം ദിവസമായ ഇന്നലെ മൂന്നുപേരെയും ഒരുമിച്ചും വെവ്വേറെയും ഏറെനേരം ചോദ്യം ചെയ്‌തിരുന്നു. മൊഴികളിലെ പൊരുത്തക്കേടുകൾക്ക് പരിഹാരം കാണുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ഇതിനായി സൈബർ തെളിവുകൾ ഉൾപ്പെടെ നിരത്തി സത്യം കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്‌മ അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊലപ്പെടുത്തിയെന്നാണ് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
കഴിഞ്ഞദിവസമാണ് ഗ്രീഷ്മയെ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും കാമറയിൽ പകർത്തണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡി.ജി.പി അഡ്വക്കേറ്റ് ജനറലിനോട് നിമോപദേശം തേടി. കുറ്റകൃത്യത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്നാട്ടിൽ നടന്നതിനാൽ കേസ് തമിഴ്നാട്ടിലേക്ക് കൈമാറുന്നതാകും അഭികാമ്യമെന്നും കേരളത്തിൽ അന്വേഷണം നടത്തുന്നതിലും തടസമില്ലെന്നുമുള്ള അഭിപ്രായങ്ങളിൽ വ്യക്തത വരുത്താൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ ഉപദേശത്തിന് കാത്തിരിക്കുകയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |