തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഗ്രീഷ്‌മയുടെ അമ്മയെയും അമ്മാവനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലും തെളിവ് ശേഖരണത്തിലും തെളിവ് നശിപ്പിക്കലൊഴികെ മറ്റ് കുറ്റങ്ങളൊന്നും ഇരുവർക്കുമെതിരെ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. സംഭവത്തിന്റെ ആസൂത്രണവും കൃത്യനിർവഹണവുമെല്ലാം ഗ്രീഷ്‌മ തനിച്ചാണ് ചെയ്‌തതെന്നാണ് ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ക്രൈംബ്രാഞ്ചിന് ബോദ്ധ്യപ്പെട്ടത്.
ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായി ഇരുവരെയും കസ്റ്റഡി കാലാവധി അവസാനിച്ച ഇന്നലെ വൈദ്യ പരിശോധനയ്‌ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്‌മയെ ഇന്ന് തെളിവെടുപ്പിനായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ തമിഴ്നാട്ടിൽ പോകാൻ തീരുമാനിച്ചിരുന്നെങ്കിലും കസ്റ്റഡി കാലാവധി അവസാനിച്ച രണ്ടും മൂന്നും പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടതിനാലാണ് തെളിവെടുപ്പ് ഇന്നത്തേക്ക് മാറ്റിയത്.
ഷാരോണിനെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി ജ്യൂസ് ചലഞ്ച് നടത്തിയ മാർത്താണ്ഡം പാലത്തിന് സമീപത്തും ഷാരോണുമായി വെട്ടുകാട് പള്ളിയിൽ നടന്ന വിവാഹചടങ്ങിന് ശേഷം രണ്ട് ദിവസങ്ങളിലായി താമസിച്ച റിസോർട്ടിലും ഗ്രീഷ്‌മയെ എത്തിച്ച് തെളിവുശേഖരണം നടത്തും. ഗ്രീഷ്‌മയുടെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുക. കേസിൽ കുറ്റപത്ര സമർപ്പണവും വിചാരണയും തമിഴ്നാട്ടിൽ നടത്തുന്നതാണ് ഉചിതമെന്ന നിയമോപദേശത്തെ തുടർന്ന് കേസ് എത്രയും വേഗം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |