കൊടുങ്ങല്ലൂർ: നിർദ്ദിഷ്ട ദേശീയപാത വികസന നിർമ്മാണത്തിന് മുന്നോടിയായി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്റെ മറവിൽ മണ്ണ് കടത്തിയ ടിപ്പറും, ജെ.സി.ബിയും മതിലകം പൊലീസ് പിടികൂടി. എസ്.എൻ പുരം പഞ്ചായത്തിലെ അഞ്ചാംപരുത്തിയിൽ നിന്നാണ് മണൽ കടത്തൽ നടന്നത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നിരവധി ലോഡ് മണൽ കടത്തിയതായാണ് നാട്ടുകാർ പറയുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ബുധനാഴ്ച രാവിലെ നാട്ടുകാർ രംഗത്തെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യാ അധികൃതരുമായി ബന്ധപ്പെട്ട മണ്ണെടുക്കാൻ അനുമതിയില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
ഇതോടെ പൊലീസ് മണ്ണ് കടത്തിയ മൂന്ന് ടിപ്പറും, ജെ.സി.ബിയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലുവരിപ്പാത നിർമ്മാണം കരാറെടുത്ത ശിവാലയ കമ്പനിയിൽ നിന്ന് സബ് കോൺട്രാക്ട് എടുത്തവരാണ് മണ്ണ് കടത്തിയതെന്നാണ് പരാതി. റോഡിൽ വെട്ടിയിട്ട മരങ്ങളുടെയും, മറ്റും അവശിഷ്ടങ്ങളും കാടുപടലവും ചളിയുമെല്ലാം അടങ്ങിയ വേസ്റ്റ് നീക്കം ചെയ്യുന്നതിനിടെയാണ് മണ്ണും കടത്തിയതെന്നാണ് പരാതി. വേസ്റ്റ് ഉപയോഗിച്ച് ശ്രീനാരായണപുരം പടിഞ്ഞാറ് ഭാഗത്ത് കുളം നികത്തിയതും പ്രതിഷേധമുണ്ടാക്കി. വാഹനങ്ങൾ പിടിച്ചെടുത്തത് സംബന്ധിച്ച് ആർ.ഡി.ഒവിന് റിപ്പോർട്ട് നൽകുമെന്ന് മതിലകം എസ്.ഐ വിമൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |