തിരുവനന്തപുരം: ലഹരിക്കെതിരായ ബോധവത്കരണത്തിനും വിദ്യാർത്ഥികളുടെ ഉന്നമനത്തിനുമായി 'സ്‌നേഹത്തുമ്പി' പദ്ധതി ജില്ലയിൽ സജീവമാക്കാനൊരുങ്ങി ജില്ലാപഞ്ചായത്ത്. വിദ്യാർത്ഥികൾക്കായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കിയ പദ്ധതിയാണ് സ്‌നേഹത്തുമ്പിയെങ്കിലും ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വീണ്ടും സജീവമാക്കുന്നത്. ആരോഗ്യം, പൊതുവിദ്യാഭ്യാസം, വനിതാശിശു വികസനം, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ സ്‌കൂളുകളിൽ ലഹരിക്കെതിരായ സെമിനാറുകളും തെരുവ് നാടകങ്ങളുമടക്കം നടത്താനുള്ള ഒരുക്കവും ജില്ലാപഞ്ചായത്ത് അധികൃതർ നടത്തുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ അങ്കണവാടികൾ, ആരോഗ്യകേന്ദ്രങ്ങൾ മുഖേന കണ്ടെത്തി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രർത്തനങ്ങളും സജീവമാക്കും. ജില്ലയെ ബാലസൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി 18 വയസിൽ താഴെയുള്ള കുട്ടികളിലെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവും സാമൂഹ്യവുമായ സമഗ്രവികസനമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പഠനത്തിലെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലെ 73 ഗ്രാമപഞ്ചായത്തിലും ഇടപെടൽ സജീവമാക്കും. ഇതിനൊപ്പം തീരദേശ - ഗോത്ര മേഖലകൾക്ക് പ്രത്യേക പരിഗണനയും നൽകും.
ലക്ഷ്യങ്ങൾ നിരവധി
ആറ് വയസിൽ താഴെയുള്ള കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികസനം സംബന്ധിച്ച നിർണയം
പഠനപ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് പ്രൈമറി ടീച്ചർമാർക്ക് ട്രെയിനിംഗ്
കുട്ടികളുടെ കലാകായിക വികസനം
ഭിന്നശേഷി വിദ്യാർത്ഥികൾക്കും കൈത്താങ്ങ്
ലഹരിക്കെതിരായ പോരാട്ടത്തിനൊപ്പം ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഓരോ വിദ്യാർത്ഥികളുടെയും സമഗ്ര വികസനമാണ് സ്‌നേഹത്തുമ്പിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനതലത്തിൽ തന്നെ മാതൃകാപദ്ധതിയായി ഇത് മാറും.
ഡി.സുരേഷ് കുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |