കോഴിക്കോട് : ഭാസ്കരേട്ടനും കുമാരേട്ടനും തുടങ്ങി മക്കളിലൂടെ വളർന്ന് കോഴിക്കോടിന്റെ രുചിക്കൂട്ടിൽ തലയെടുപ്പോടെ നിൽക്കുന്ന മിൽക്ക് സർബത്ത് കട ഇനി രുചി പ്രേമികൾ കൈമാറുന്ന പഴങ്കഥയാവും. ഏഴ് പതിറ്റാണ്ടുകാലം കോഴിക്കോട്ടെത്തുന്നവരെ കുളിർപ്പിച്ച സർബത്ത് കടയ്ക്കിന്ന് താഴുവീഴുകയാണ്.
കോഴിക്കോട്ടെത്തിയാൽ എം.എസ് എന്ന് ചുരുക്കപ്പേരിലറിയുന്ന മിൽക്ക് സർബത്തിന്റെ രുചി അറിയാൻ ആ പഴയ ഓടുമേഞ്ഞ കടയിലെ തിരക്കിലലിയാത്തവർ കുറവായിരിക്കും. കരയും കടലും കടന്ന പെരുമയുണ്ട് സി.എച്ച്. മേൽപ്പാലത്തിന് താഴെ പാരഗൻ ഹോട്ടലിന് സമീപത്തെ സർബത്ത് കടയ്ക്ക്.
" ഏഴ് പതിറ്റാണ്ട്, മാറ്റമില്ലാത്ത രുചി, ഒരേ കട" കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരം ഇന്നത്തോടെ അവസാനിക്കും. കെട്ടിടം ഒഴിയാനുള്ള കോടതി വിധി വന്നതോടെയാണ് നിലവിലെ കച്ചവടക്കാരായ ആനന്ദനും മുരളിയും കച്ചവടം അവസാനിപ്പിക്കുന്നത്. കെട്ടിട ഉടമകളുമായുള്ള കേസിൽ അഞ്ച് മാസം മുമ്പായിരുന്നു ഹൈക്കോടതി വിധി. മറ്റെവിടെയെങ്കിലും തുടങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഇരുവരും പറയുന്നു. തത്ക്കാലത്തേക്കെങ്കിലും നഗരത്തിലെത്തുമ്പോൾ ഒരു മിൽക്ക് സർബത്ത് കുടിക്കുകയെന്ന ശീലം മാറ്റിവെക്കേണ്ടി വരും. രാഷ്ട്രീയ, സാമൂഹിക, സിനിമ രംഗത്തെ നിരവധി പ്രമുഖരാണ് എം.എസിന്റെ രുചി തേടിയെത്തിയത്. സാൾട്ട് ആൻഡ് പെപ്പർ ഉൾപ്പെടെ സിനിമകളിലും . കട 'കഥാപാത്രമായി'.
കുമാരന്റെയും ഭാസ്കരന്റെയും രുചിക്കൂട്ടുകൾ മക്കൾ കൈവിടാതെ കാത്തുസൂക്ഷിച്ചതാണ് കോഴിക്കോട്ടെത്തുന്നവരെ ഇന്നും ഇവിടേക്ക് ആകർഷിക്കുന്നത്. 60 മുതൽ 70 വരെ ലിറ്റർ പാലാണ് ദിവസവും മിൽക്ക് സർബത്തിനായി ഉപയോഗിക്കുന്നത്. 40 - 50 ലിറ്റർ വരെ സർബത്ത് ചെലവാകുമെന്ന് കുമാരന്റെ മകൻ ആനന്ദൻ പറയുന്നു. മിൽക്ക് സർബത്തിന് പുറമെ സർബത്ത്, സോഡ സർബത്ത്, നാരങ്ങാ സോഡ, മസാല സോഡ, കാലി സോഡ എന്നിവയും ഈ കുഞ്ഞുകടയിൽ കിട്ടും.
'ചെറുപ്പം തൊട്ടേ അച്ഛന്റെ കൂടെ കടയിൽ എത്തിയിരുന്നു. 16 വയസ് മുതലാണ് സ്ഥിരമായി വരാൻ തുടങ്ങിയത്. 40 വർഷം മുമ്പ് താൻ കടയിൽ വരുമ്പോൾ സർബത്തിന് 45 പൈസയായിരുന്നു. ഇനി എങ്ങോട്ടെന്ന് തീരുമാനിച്ചിട്ടില്ല'. കടയുടമആനന്ദൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |