ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൂന്ന് വർഷത്തിനിടെ വർദ്ധിപ്പിച്ച 2.43 രൂപ ഉൾപ്പെടെ കർഷകന് ഒരു കിലോ നെല്ലിന് 30.63 രൂപ ലഭിക്കേണ്ട സ്ഥാനത്ത് നിലവിൽ ലഭിക്കുന്നത് 28.20 രൂപ. മൂന്നു വർഷം മുമ്പ് കിലോയ്ക്ക് ലഭിച്ച വിലയിൽ നിന്ന് നിലവിലെ വർദ്ധന 20 പൈസ മാത്രം.
2020ൽ നെല്ലിന്റെ വില കിലോയ്ക്ക് 28 രൂപയായിരുന്നു. നിലവിൽ ഉത്പാദന ചെലവ് 50 ശതമാനം വർദ്ധിച്ചു. വളം, കീടനാശിനി, തൊഴിലാളികളുടെ കൂലി, കൈകാര്യ ചെലവ് ഉൾപ്പെടെയുള്ളവയ്ക്ക് 20 മുതൽ 70 ശതമാനം വരെ വർദ്ധനവുണ്ടായി. മൂന്ന് വർഷത്തിനിടെ കേന്ദ്രസർക്കാർ 1.71 രൂപ വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ രണ്ട് തവണയായി 72 പൈസ കൂട്ടി. കർഷകന് ഈ തുക നൽകാൻ സർക്കാർ അന്ന് ഉത്തരവ് ഇറക്കിയതുമില്ല. സംസ്ഥാനം നൽകി വന്ന സബ്സിഡി നിറുത്തലാക്കുകയും ചെയ്തു.
മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അവസാന ബഡ്ജറ്റിൽ 52 പൈസയും തുടർന്ന് കെ.എൻ. ബാലഗോപാൽ 20 പൈസയുമാണ് ബഡ്ജറ്റിൽ വർദ്ധന പ്രഖ്യാപിച്ചത്. കേന്ദ്ര ഫണ്ട് കൃത്യമായി ലഭിക്കുകയും ചെയ്തു. പക്ഷേ, തുക കൂട്ടുന്നതിനു പകരം കുറയ്ക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. 2006ലെ നെല്ല് സംഭരണ കരാറിൽ ക്വിന്റലിന് 25 രൂപ കൈകാര്യ ചെലവ് നിശ്ചയിച്ചപ്പോൾ 12 രൂപ കർഷകന് നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ കൈകാര്യ ചെലവ് 250 രൂപയാണ്. പക്ഷേ, കർഷകന് നൽകുന്നത് പഴയ 12 രൂപ മാത്രം. തൊഴിലാളികളുടെ കൂലി പുരഷൻമാർക്ക് 900ൽ നിന്ന് 1050 രൂപയായും സ്ത്രീകൾക്ക് 500ൽ നിന്ന് 650 രൂപയായും വർദ്ധിച്ചു.
# ആവശ്യങ്ങൾ അനവധി
നെല്ലിന്റെ താങ്ങുവില 35 രൂപയാക്കണം
കൈകാര്യ ചെലവ് 12ൽ നിന്ന് 200 രൂപയാക്കണം
സൗജന്യ വിത്ത് ഏക്കറിന് 40 കിലോയിൽ നിന്ന് 60 കിലോയാക്കണം
വിത്ത്, വളം, കീടനാശിനികൾക്കുള്ള സബ്സിഡി കൃത്യമാക്കണം
ഇൻഷ്വറൻസ് തുക കുടിശ്ശിക വിതരണം ചെയ്യണം
പമ്പിംഗ് സബ്സിഡി കാലോചിതമായി പരിഷ്കരിക്കണം
ഏക്കറിന് 500 രൂപയെന്ന പമ്പിംഗ് വിഹിതം ഒഴിവാക്കണം
.........................
നെല്ലിന് നൽകിവന്ന സബ്സിഡി തുക നിറുത്തലാക്കിയത് പുനസ്ഥാപിച്ച് താങ്ങുവില കിലോയ്ക്ക് 35 രൂപയാക്കണം. മൂന്ന് വർഷത്തിനിടെ വിത്ത്, വളം, കീടനാശിനി, തൊഴിലാളികളുടെ കൂലി, യന്ത്രവാടക ഉൾപ്പെടെ വർദ്ധിച്ചതോടെ ഉത്പാദന ചെലവ് 50 ശതമാനം കൂടിയത് കർഷകർക്ക് താങ്ങാനാകുന്നില്ല
ജേക്കബ് എബ്രഹാം, കേരള കോൺഗ്രസ്
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നെല്ലിനു വർദ്ധിപ്പിച്ച താങ്ങുവില പൂർണ്ണമായും നൽകാൻ തീരുമാനമുണ്ടാവണം. സർക്കാർ ഇപ്പോൾ ഇറക്കിയ ഉത്തരവ് പുനപരിശോധിക്കണം. കൈകാര്യ ചെലവ് 12 രൂപയിൽ നിന്ന് 200 രൂപയാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കും
ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ
# നെല്ല് വില കിലോയ്ക്ക്
മൂന്ന് വർഷം മുമ്പ് ......................28 രൂപ
ഇപ്പോൾ.......................................28.20 രൂപ
..............................................................
#വർദ്ധിപ്പിച്ചത്
കേന്ദ്രം........................1.71 രൂപ
സംസ്ഥാനം.................72 പൈസ
...........................
കർഷകന് ലഭിക്കേണ്ടത്........... 30.63 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |