കൊല്ലം: ഒന്നര നൂറ്റാണ്ട് തണലും മധുരവും വിളമ്പിയ മുത്തശ്ശി മാവ് ഇനി വള്ളങ്ങളായി ഓളപ്പരപ്പിലെത്തും. തേവള്ളി സ്കൂളിലെ മുത്തശ്ശി മാവിന്റെ തായ്ത്തടിയാണ് ഒറ്റത്തടി വള്ളങ്ങളായി പുനർജ്ജനിക്കുന്നത്.
160 വർഷം സ്കൂൾ വളപ്പിൽ കുട്ടികൾക്ക് തണലും രുചിയും സമ്മാനിച്ച നാട്ടുമാവ് ഇനി കടലിലും കായലിലും കനിവ് തുടരും. 46 അടി ഉയരവും 160 ഇഞ്ച് ചുറ്റുവണ്ണവുമുള്ള മാവ് കുട്ടികൾക്കും നാട്ടുകാർക്കും വിസ്മയക്കാഴ്ചയായിരുന്നു. പ്രായാധിക്യത്താൽ വേരുകൾ ക്ഷയിച്ച് ശിഖരങ്ങൾ ഒടിഞ്ഞുവീണതോടെ മാവ് ലേലത്തിൽ വിൽക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു.
സ്കൂൾ മുറ്റത്ത് പതിവായി ഫുട്ബാൾ കളിക്കാനെത്തിയിരുന്ന മത്സ്യത്തൊഴിലാളിയും വള്ളം നിർമ്മിച്ച് വിൽക്കുന്നയാളുമായ കടവൂർ സ്വദേശി ജോയി ജെയിംസ് കോർപ്പറേഷന്റെ നോട്ടീസ് കണ്ട് 34,000 രൂപയ്ക്ക് മാവ് വാങ്ങി. ജെ.സി.ബിയും ക്രെയിനും ഉപയോഗിച്ച് മാവ് വെട്ടിയിറക്കി. വെട്ടു കൂലി മാത്രം 40,000 രൂപയായി.
പുതിയ തലമുറയ്ക്ക് അന്യമായ ഒറ്റത്തടി വള്ളം പണി കുട്ടികൾ കണ്ടുപഠിക്കട്ടേയെന്ന് കരുതി സ്കൂൾ വളപ്പിലാണ് വള്ളം നിർമ്മാണം. ചെറു വള്ളങ്ങളുടെ നിർമ്മാണത്തിൽ പെരുന്തച്ചനായ തിരുവല്ല സ്വദേശി സോമനാണ് തടി ചെത്തിയൊരുക്കി വള്ളം നിർമ്മിക്കുന്നത്. 450 ഓളം ചെറുവള്ളങ്ങൾ സോമന്റെ കൈപ്പണിയിൽ കേരളത്തിലെങ്ങുമുണ്ട്. ജോയി നിർമ്മിക്കുന്ന പത്താമത്തെ വള്ളമാണിത്. ലക്ഷണമൊത്ത മാവ് ലഭിക്കാതിരുന്നതിനാൽ കഴിഞ്ഞ എട്ട് വർഷമായി വള്ളങ്ങൾ നിർമ്മിച്ചിരുന്നില്ല. പഴക്കവും വലിപ്പവും കാതലുമുള്ള മരം കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് ജോയി.
വളളത്തിന്റെ നീളം 22.50 അടി
വീതി - 37 ഇഞ്ച്
പ്രതീക്ഷിക്കുന്ന ചെലവ് ₹ 1.50 ലക്ഷം
മാവിൻ തടിയിലാണ് ചെറു വള്ളങ്ങൾ നിർമ്മിക്കുന്നത്. മികച്ച മരം കിട്ടാത്തതിനാൽ ഫൈബർ വള്ളങ്ങളിലേക്ക് മാറി. ഇത്രയും ഈടും കാതലുള്ള മാവ് കിട്ടുന്നത് ആദ്യം. നിർമ്മാണം പൂർത്തിയായാൽ കടലിൽ പോകാനും ഉപയോഗിക്കാം.
ജോയി ജയിംസ്
മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |