മലപ്പുറം: സഹകരണ മേഖലയിൽ നിന്ന് വായ്പയെടുത്തവർ തിരിച്ചടവ് കാലാവധിക്ക് മുമ്പ് മരണപ്പെട്ടാൽ ഇവരുടെ ബാദ്ധ്യതകൾ എഴുതി തള്ളുന്ന റിസ്‌ക് ഫണ്ട് സംസ്ഥാന സർക്കാർ സമയബന്ധിതമായി അനുവദിക്കുന്നില്ല. ഇതോടെ സഹകരണ ബാങ്കുകളിലും വനിതാ സംഘങ്ങളിലും ക്രെഡിറ്റ് സൊസൈറ്റികളിലും നിരവധി അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. വായ്പാ ബാദ്ധ്യതയിലേക്ക് തിരിച്ചടവുകൾ നടത്തുകയും എന്നാൽ വായ്പാ കാലാവധിക്കുള്ളിൽ മരണപ്പെടുകയും ചെയ്താൽ ശേഷിക്കുന്ന തുകയിൽ പരമാവധി മൂന്ന് ലക്ഷം രൂപ വരെ എഴുതിതള്ളുന്ന പദ്ധതിയാണ് റിസ്ക് ഫണ്ട്. നേരത്തെ ഒരുലക്ഷം രൂപയാണ് എഴുതി തള്ളിയിരുന്നെങ്കിൽ സെപ്തംബറിൽ ഈ തുക മൂന്ന് ലക്ഷമാക്കി വർദ്ധിപ്പിച്ചു.
സഹകരണ വികസന ക്ഷേമനിധി ബോർഡ് തൃശൂർ റീജ്യണൽ ഓഫീസിന്റെ പരിധിയിലാണ് കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളാണ് തൃശൂർ റീജ്യണലിന്റെ കീഴിൽ വരുന്നത്. അപേക്ഷകൾ തീർപ്പാക്കാൻ വൈകുന്നതിന്റെ കാരണം അധികൃതർ വ്യക്തമാക്കുന്നില്ലെന്ന് സഹകരണ ബാങ്ക് സാരഥികൾ പറയുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതോടെ റിസ്ക് ഫണ്ട് അപേക്ഷകരോട് മറുപടി പറയാനാവാതെ കുഴങ്ങുകയാണ് സഹകരണ ബാങ്കുകളും സംഘങ്ങളും. വായ്പ എടുക്കുമ്പോൾ തന്നെ ക്ഷേമ നിധി ബോർഡിന് വായ്പാ തുകയുടെ 0.7 ശതമാനം ഇൻഷ്വറൻസ് തുകയായി നൽകുന്നുണ്ട്. കുറഞ്ഞത് 100 രൂപയും പരമാവധി 2,000 രൂപയും 18 ശതമാനം ജി.എസ്.ടി സഹിതമാണ് ബോർഡിലേക്ക് അടയ്ക്കുന്നത്. റിസ്‌ക് ഫണ്ട് നേരത്തെ വായ്പാ തുകയുടെ 0.5 ശതമാനമായിരുന്നു. വായ്പയെടുക്കുമ്പോൾ നൽകുന്ന ഇൻഷ്വറൻസ് തുകയിൽ നിന്നാണ് സർക്കാർ റിസ്ക് ഫണ്ടിനുള്ള പണം നൽകുന്നത്. മാരകരോഗം ബാധിച്ചവർക്ക് ചികിത്സാസഹായമായി പരമനാവധി 1.25 ലക്ഷം രൂപയും ലഭിക്കും.
ആയിരത്തിലധികം അപേക്ഷകൾ
ഓരോ സഹകരണ ബാങ്കുകളിലും ശരാശരി പത്ത് അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ടെന്നാണ് വിവരം. ജില്ലയിലെ 130 സഹകരണ ബാങ്കുകളിലായി ആയിരത്തിലധികം അപേക്ഷകളുണ്ട്. വനിതാ സംഘങ്ങളും ക്രെഡിറ്റ് സൊസൈറ്റികളും ഇതിന് പുറമെ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |