പൊന്നാനി: പൊന്നാനി കോടതി എടപ്പാളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ വിവാദം കൊഴുക്കുമ്പോൾ ചരിത്രവും പൈതൃകവും പേറുന്ന കോടതി കെട്ടിടത്തിന് പറയാനുള്ളത് നൂറ്റാണ്ടിന്റെ ചരിത്ര മഹാത്മ്യം. കോടതി എടപ്പാളിലേക്ക് മാറ്റുമെന്ന് വാർത്ത പരന്നതോടെയാണ് വിവാദം ഉടലെടുത്തത്. വിവിധ സംഘട നകളും രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ രംഗത്തുവന്നു കഴി ഞ്ഞു.
1888ൽ ബ്രിട്ടീഷ് ഭരണകാലത്താണ് പൊന്നാനി കോടതിപ്പടിയിലെ കോടതി കെട്ടിടം നിർമ്മിക്കുന്നത്. 67,500 രൂപ ചെലവിൽ ആംഗ്ലോ സാക്സൺ മാതൃകയിൽ ഒരേക്കർ സ്ഥലത്താണ് കെട്ടിടം പണിതത്. പഴയ താലൂക്ക് (പബ്ലിക്ക്) ഓഫീസും കോടതിയും പ്രവർത്തിച്ചത് ഈ കെട്ടിടത്തിലായിരുന്നു.
1957 ജനുവരി ഒന്നിന് മലബാർ ഭാഗിച്ച് പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ രൂപവത്കരിച്ചപ്പോൾ പാലക്കാട് ജില്ലയിലായിരുന്നു പൊന്നാനി താലൂക്ക്. 1969 ജൂൺ 16ന് മലപ്പുറം ജില്ല നിലവിൽ വന്നപ്പോൾ പൊന്നാനി താലൂക്ക് പുനഃക്രമീകരിച്ചു. ആദ്യകാലത്ത് കൂറ്റനാട് കോടതി എന്ന പേരിലായിരുന്നു പൊന്നാനി കോടതി അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഇത് ഡിസ്ട്രിക്ട് മുൻസിഫ് കോടതിയായിരുന്നു. ന്യായാധിപർ ഡിസ്ട്രിക്ട് മുൻസിഫെന്നുമാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് പൊന്നാനി ഡിസ്ട്രിക്ട് മുൻസിഫ് കോടതിയെന്ന് പുനഃ നാമകരണം ചെയ്തു. അക്കാലത്തെ തീരദേശ കോടതികളിൽ മികച്ച സൗകര്യങ്ങളുള്ളതും മലബാറിൽ ഏറ്റവും കൂടുതൽ അധികാര പരിധിയുള്ളതുമായിരുന്നു.
നിലവിലുള്ള കെട്ടിടം നിർമ്മിക്കും മുമ്പ് ബി.ഇ.എം. എലമെന്ററി സ്കൂളിനോടും പൊന്നാനി അങ്ങാടിയിലെ കണ്ടത്ത് വീട്, പാലയ്ക്കൽ തുടങ്ങിയ തറവാടുകളോട് ചേർന്ന മുറികളിലും പലപ്പോഴായി കോടതി പ്രവർത്തിച്ചിരുന്നു. വില്ലേജ് കോടതിയായിരുന്ന സമയത്ത് യുറോപ്യരും നീതിക്കുവേണ്ടി സമീപിച്ചു.
ഒട്ടനവധി പ്രമുഖ ന്യായാധിപർ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. ഒപ്പം പ്രഗത്ഭരായ അഭിഭാഷകരും പ്രാക്ടീസ് ചെയ്തിരുന്നു. അഭിഭാഷകനായിരുന്ന കെ. വി. രാമമേനോന്റെ ഗുമസ്തനായിരുന്നു പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദൻ നായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |