തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ എം.എൽ.എ ഫണ്ടിൽ നിന്ന് മൂന്നരക്കോടി ചെലവഴിച്ച് രണ്ടുവർഷം മുമ്പെത്തിച്ച റേഡിയേഷൻ യന്ത്രത്തിന് ഒടുവിൽ ലൈസൻസ് ലഭിച്ചു. ആണവോർജ നിയന്ത്രണ ബോർഡാണ് ലൈസൻസ് നൽകിയത്.
നേരത്തെ രണ്ടുതവണ അധികൃതർ നൽകിയ റിപ്പോർട്ട് ആണവോർജ്ജ നിയന്ത്രണ ബോർഡ് ഗുണനിലവാരമില്ലെന്ന് പറഞ്ഞ് തള്ളിയിരുന്നു. ഒടുവിൽ രണ്ടുമാസം മുൻപ് മെഡിക്കൽ കോളേജ് നടത്തിയ ട്രയൽ റണ്ണിലും ഗുണനിലവാരത്തിൽ തകരാർ കണ്ടെത്തിയിരുന്നു.
എന്നാൽ യന്ത്രം ഇറക്കുമതി ചെയ്ത കമ്പനി ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ മെഡിക്കൽ കോളേജ് അധികൃതർ കമ്പനിയുമായി ബന്ധപ്പെട്ട് തകരാർ പരിഹരിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ലൈസൻസ് ലഭിച്ചത്.
നിത്യവും 60 പേർക്ക് സൗകര്യമാകും, മൂലയ്ക്കിരുന്നത് 2 വർഷം
രണ്ടുവർഷം മുമ്പ് മുൻ എം.എൽ.എ അനിൽ അക്കരയുടെ ആസ്തി ഫണ്ടിൽ നിന്നാണ് മൂന്നര കോടി രൂപ മുടക്കിയത്. യന്ത്രത്തിൽ നിറയ്ക്കേണ്ട റേഡിയേഷൻ സോഴ്‌സിനായിട്ട് തുറന്നുപോലും നോക്കാതെ മാസങ്ങളോളമാണ് ഇരുന്നത്. പിന്നീട് പ്രവർത്തനം ആരംഭിച്ചപ്പോഴും ഡോക്ടർമാർ ഗുണനിലവാരത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
60 പേർക്ക് ദിവസവും റേഡിയേഷൻ നടത്താവുന്ന യന്ത്രമാണ് രണ്ടുവർഷത്തോളം മൂലയ്ക്കിരുന്നത്. നിരവധിപേർക്ക് ലഭിക്കേണ്ട സൗകര്യം ഇപ്പോഴെങ്കിലും ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.
ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകി രണ്ടാഴ്ചയ്ക്കകം റേഡിയേഷൻ യന്ത്രം പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
- ഡോ. ഷഹന, മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |