തൃശൂർ: കാർഷിക സർവകലാശാല സ്ഥാപിച്ച് അര നൂറ്റാണ്ടായിട്ടും ഫയൽ നീക്കം ചട്ടപ്പടി. സാധാരണ ഫയലുകൾ മുതൽ ഗവേഷണ പദ്ധതികൾക്ക് വരെ അംഗീകാരം ലഭിക്കാൻ കാലതാമസം. ഇ ഫയലിംഗ് നടപ്പാക്കി ഉടൻ പ്രശ്‌നം പരിഹരിക്കണമെന്നാണ് അദ്ധ്യാപകരുടെയും ശാസ്ത്രജ്ഞരുടെയും ആവശ്യം.
ഐക്യരാഷ്ട്രസഭ, കേന്ദ്രസർക്കാർ ഉൾപ്പെടെ സർവകലാശാലയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങൾ വിവിധ ഗവേഷണ പദ്ധതികൾക്ക് വൻതുക അനുവദിക്കാറുണ്ട്. ഒറ്റയ്ക്കും കൂട്ടായും പുറത്തുള്ള ഏജൻസികളെ ഉൾപ്പെടുത്തിയും അപേക്ഷിക്കാം. ചില പ്രൊജക്ടുകൾക്ക് വിപുലമായ തയ്യാറെടുപ്പ് വേണ്ടിവരും. കാസർകോട് മുതൽ തിരുവനന്തപുരം വരെ, വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നുള്ള ഗവേഷണ അപേക്ഷകൾ സർവകലാശാലയുടെ വെള്ളാനിക്കര ആസ്ഥാനത്തേക്ക് തപാലിലോ കൊറിയറിലോ അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
സെക്ഷനുകളിൽ ഇവയുടെ പരിശോധനയും പഴയ രീതിയിലാണ്. തുടർന്ന് ഡയറക്ടർ ഒഫ് റിസർച്ചിന്റെ അംഗീകാരത്തോടെ അയക്കണം. നിശ്ചിത സമയത്ത് പദ്ധതി സമർപ്പിക്കാൻ അപേക്ഷയ്ക്ക് പിന്നാലെ ശാസ്ത്രജ്ഞർക്കും അദ്ധ്യാപകർക്കും നെട്ടോട്ടമോടണം. സർവകലാശാല ആസ്ഥാനത്ത് രണ്ട് സെക്യൂരിറ്റി ഓഫീസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചീഫ് സെക്യൂരിറ്റി ഓഫീസിൽ നിന്നുള്ള ഫയൽ ഒരു നിലയിൽ നിന്ന് അടുത്ത നിലയിൽ രജിസ്ട്രാറുടെ കൈയിലെത്താൻ ഒരു മാസമെടുത്തിരുന്നു. ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ജീവക്കാരുടേതിന് സമാനമായി 'യുണിസ്പാർക്ക്' സംവിധാനം നടപ്പാക്കണമെന്ന സർക്കാർ നിർദ്ദേശവും ജലരേഖയായി.
പരിശീലനം തുടങ്ങി, നിറുത്തി
ഇ ഫയലിംഗ് വേണമെന്ന് സർവകലാശാലയുടെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട വിവിധ സമിതികളും മുൻ വൈസ് ചാൻസലർ ഡോ.ചന്ദ്രബാബുവും നിർദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനും പേർക്ക് പരിശീലനം തുടങ്ങിയെങ്കിലും നിറുത്തി. സർവകലാശാലയിൽ കടന്നുകൂടിയ രാഷ്ട്രീയ താത്പര്യങ്ങളും തുടർന്നുള്ള അഭിപ്രായവ്യാത്യാസങ്ങളും ഇതിന് തടസമായി. ഇ ഫയലിംഗ് ജോലി നഷ്ടപ്പെടുത്തുമെന്ന ആശങ്കയും പലർക്കുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |