കോട്ടയം. വിള ഇൻഷുറൻസും പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരവും മുടങ്ങിയതോടെ ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ. പ്രകൃതിക്ഷോഭത്തിൽ വിളകൾ നശിച്ചവർക്കുള്ള നഷ്ടപരിഹാരം ഈ വർഷം ആർക്കും ലഭിച്ചിട്ടില്ല. സംസ്ഥാന വിഹിതമായി 32. 46 ലക്ഷവും കേന്ദ്ര വിഹിതമായി 2 കോടി 57 ലക്ഷവും ഈ വർഷം നൽകാനുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മുടങ്ങാനുള്ള കാരണമായി പറയുന്നത്.
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരവിതരണം മുടങ്ങിയിട്ട് ഏഴു മാസമായി. ഏപ്രിലിന് ശേഷം കർഷകർക്ക് വിള ഇൻഷുറൻസ് ലഭിച്ചിട്ടില്ല. നഷ്ടപരിഹാരത്തിന് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകരാണ് മാസങ്ങളായി ഈ കാത്തിരിപ്പ് തുടരുന്നത്.
വ്യക്തികളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് മിക്കവരും കൃഷിയിറക്കിയത്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും വിളകളുടെ വിലയിടിവും തിരിച്ചടിയായി. ഇതോടെ കടം തിരിച്ചുനൽകാനാവാതെ കർഷകർ പ്രതിസന്ധിയിലുമായി. അതിനിടെയാണ് സർക്കാരിന്റെ ഈ അവഗണന. വിള ഇൻഷുറൻസ് എങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കിട്ടാനുള്ള വിള ഇൻഷുറൻസ് .
1739 കർഷകർക്ക്
3.88 കോടി .
ഇൻഷുറൻസ് ലഭിക്കുക ഇവയ്ക്ക്.
പ്രകൃതിക്ഷോഭം മൂലമുണ്ടായ വിളനാശം.
വന്യമൃഗങ്ങളുടെ ആക്രമണം വഴിയുള്ളത്.
നെൽകൃഷിയുടെ കീടബാധ മൂലമുള്ളത്.
കൃഷിവകുപ്പ് അധികൃതർ പറയുന്നു.
സർക്കാരിൽ നിന്ന് ഫണ്ട് പൂർണമായി എത്താത്തതാണ് നഷ്ടപരിഹാരത്തിലെ കാലതാമസത്തിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |