ന്യൂഡൽഹി: മംഗളൂരു സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരൻ അബ്ദുൾ മത്തീൻ താഹയാണെന്നും കേസിലെ പ്രതി മുഹമ്മദ് ഷാരിഖിന് ഐ.എസുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം. സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഴ് സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. 2019 മുതൽ ഒളിവിലായ അബ്ദുൾ മത്തീൻ താഹയാണ് സംഘത്തലവനെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ നൽകും.
ഇതിനിടെ സ്‌ഫോടനക്കേസിൽ ഷാരിഖുമായി ബന്ധമുള്ള അസാം സ്വദേശി കന്യാകുമാരിയിൽ പൊലീസ് കസ്‌റ്റഡിയിലായി. എൻ.ഐ.എയ്ക്ക് കൈമാറിയ ഇയാളുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കർണാടക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാരിഖും അസം സ്വദേശിയായ യുവാവും സെപ്തംബറിൽ ഫോണിൽ സംസാരിച്ചതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കന്യാകുമാരി ജില്ലാപൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തീവ്രവാദ വിരുദ്ധ പൊലീസ് സംഘം മംഗലാപുരത്ത് എത്തി. മംഗളുരു സ്ഫോടനത്തിന് പിന്നിലുള്ള രണ്ട് പേരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. ഇവർക്കായി അഞ്ച് സ്‌ക്വാഡുകളായി പൊലീസ് അന്വേഷണം തുടരുകയാണ്. അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവരാണ് ഷാരിഖിനൊപ്പം സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുള്ളത്. തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത മൂന്ന് പേരുമായും ഷാരിഖ് ബന്ധപ്പെട്ടിട്ടുണ്ട്. ഈ കേസിൽ ഊട്ടി സ്വദേശി സുരേന്ദ്രൻ എന്നയാളും കസ്റ്റഡിയിലാണെന്ന് കർണ്ണാടക പൊലീസ് അറിയിച്ചു.
തീർത്ഥ ഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരിഖ് (24) തീവ്രവാദ സംഘടനയായ അൽ ഹിന്ദ് പ്രവർത്തകനായിരുന്നു. മംഗളൂരുവിലെ കെട്ടിടങ്ങളിൽ 'സംഘികളെ നേരിടാൻ ലഷ്ക്കർ ഇ-തൊയിബയെയും താലിബാനെയും ക്ഷണിക്കാൻ ഞങ്ങളെ നിർബ്ബന്ധിക്കരുതെന്ന്' ചുമരെഴുതിയതിന് 2020 സിസംബർ 3 ന് മുഹമ്മദ് ഷാരിഖ്, യു. സാദത്ത് ഹുസൈൻ എന്നിവരെ മംഗളൂരു പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും 2021 ജൂലായ് 23 ന് കർണ്ണാടക ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി. ശിവമോഗ സംഭവത്തിന് ശേഷം മുഹമ്മദ് യാസിൻ, മേജർ മുനീർ അഹമ്മദ് എന്നിവരെ ഐ.എസ് ബന്ധത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ മുഹമ്മദ് ഷാരിഖിനെ പൊലീസ് തിരഞ്ഞതോടെയാണ് ഇയാൾ വീട്ടിൽ നിന്ന് മുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |