ചെർപ്പുളശ്ശേരി: പി.എം.എ.വൈ ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തിയെന്നും ഭരണസമിതി രാഷ്ട്രീയ വിവേചനം കാണിക്കുന്നെന്നും പിൻവാതിൽ നിയമനം നടത്തുന്നെന്നും ആരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം. യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ് കൗൺസലർമാർ ഇറങ്ങിപ്പോയി. ഇന്നലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ബഹളമുണ്ടായത്.
നഗരസഭയിലെ ഡ്രൈവർ തസ്തികയിലേക്ക് പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നും ഇത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാക്കണമെന്നും യു.ഡി.എഫ് കൗൺസിലർ ഇ.ഷാനവാസ് ബാബുവും കെ.എം.ഇസ്ഹാഖും ആവശ്യപെട്ടു. ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും ഇവർ പറഞ്ഞു.
ഇതിനെ ഭരണപക്ഷം നേരിട്ടത് മുൻ യു.ഡി.എഫ് ഭരണ സമിതി നിയമനം ചൂണ്ടിക്കാട്ടിയായിരുന്നു. ഇത് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി. എട്ടാം വാർഡ് കളത്തുംകുണ്ട് നാലുസെന്റ് കോളനിയിൽ താമസിക്കുന്ന ശാരദയ്ക്ക് പി.എം.എ.വൈ പദ്ധതിയിൽ മുൻഗണന പ്രകാരം വീട് നിർമ്മാണത്തിന് അനുമതി കിട്ടിയിട്ടും ഒഴിവാക്കിയെന്ന ആക്ഷേപം അവസാന അജണ്ടയായി ചർച്ചയ്ക്ക് വന്നതോടെ ഇവരെ ഒഴിവാക്കിയ കാര്യം അറിഞ്ഞില്ലെന്നും ഭരണ സമിതി ഉത്തരം പറയണമെന്നും കൗൺസിലർ കെ.രജനി ആവശ്യപ്പെട്ടു. വാർഡ് 19ലും ഇതേ പ്രശ്നം ഉണ്ടായതായി കൗൺസിലർ സി.മിസ്‌രിയയും പറഞ്ഞു. കൗൺസിലർ അബ്ദുൾ ഗഫൂറും പ്രതിഷേധം അറിയിച്ചു.
അപ്പീൽ അനുവദിക്കേണ്ടി വന്നതോടെയാണ് ഇവർ ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് ഒഴിവായതെന്നും ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കാമെന്നും ചെയർമാൻ പി.രാമചന്ദ്രൻ പറഞ്ഞു.
ഉദ്യോഗസ്ഥരും ഇക്കാര്യം വിശദീകരിച്ചെങ്കിലും പ്രതിപക്ഷത്തെ കെ.എം.ഇസ്ഹാഖ് ഇത് രാഷ്ട്രീയ വിവേചനമാണെന്നും കൗൺസിലെടുത്ത തീരുമാനം അട്ടിമറിച്ച ഭരണസമിതിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തി. മറ്റു യു ഡി.എഫ് കൗൺസിലർമാരും എഴുന്നേറ്റ് പ്ലക്കാർഡുമായി മുദ്രാവാക്യം വിളിക്കുകയും യോഗം ബഹിഷ്കരിക്കുകയും ചെയ്തു. ഉപാദ്ധ്യക്ഷ സഫ്ന പാറക്കൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി.ഷമീജ്, കൗൺസിലർമാരായ വി.വിനോദ്, ടി.കെ.അബ്ദുൾസലാം, മൊയ്തീൻകുട്ടി, സുഹ്‌റാബി, എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |