അവയവങ്ങൾ നാലു പേർക്ക്
കൊച്ചി: അവയവദാന ദിനത്തിൽ നാലു പേർക്ക് പുതുജീവൻ നൽകി 17കാരൻ അമൽകൃഷ്ണ യാത്രയായി. തൃശൂർ വല്ലച്ചിറ സ്വദേശി വിനോദ് -മിനി ദമ്പതികളുടെ ഏകമകനാണ് അമൽ. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ മസ്തിഷ്കമരണം സംഭവിച്ച അമലിന്റെ കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്.
കഴിഞ്ഞ17 ന് തലവേദനയും ഛർദ്ദിയുമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ അമലിന് പെട്ടെന്ന് സ്‌ട്രോക്ക് വന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ 22 ന് പുലർച്ചെ കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 25ന് രാവിലെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ആസ്റ്റർ മെഡ്‌സിറ്റി പീഡിയാട്രിക് ഐ.സി.യു കൺസൾട്ടന്റ് ഡോ. ആകാൻക്ഷ ജെയിൻ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. ഡേവിഡ്‌സൺ ദേവസ്യ എന്നിവരാണ് അമലിന്റെ മാതാപിതാക്കളും ബന്ധുക്കളുമായി സംസാരിച്ച് അവയവദാനത്തിന് സമ്മതപത്രം വാങ്ങിയത്. കരൾ ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സിയിൽ കഴിയുന്ന കോലഞ്ചേരി സ്വദേശിയായ 66 കാരനും ഒരു വൃക്ക എറണാകുളം സ്വദേശിയായ 55 വയസുള്ള സ്ത്രീയിലുമാണ് മാറ്റി വച്ചത്.
മറ്റൊരു വ്യക്ക കോട്ടയം ഗവ. മെഡിക്കൽ കോളേജിലേക്കും നേത്രപടലം ഗിരിധർ ഐ ഹോസ്പിറ്റലിലേയ്ക്കും കൈമാറി. നടപടിക്രമങ്ങൾക്ക് ശേഷം ഇന്നലെ രാവിലെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടു നൽകി. ചേർപ്പ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടൂ വിദ്യാർത്ഥിയായിരുന്നു അമൽ.
ആസ്റ്റർ മെഡ്‌സിറ്റി ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യൂ ജേക്കബ്, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ടി.എ.കിഷോർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അവയവദാന ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |