സ്റ്റാൻഡ് നവീകരണത്തിന് 75 ലക്ഷം
കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഹൈടെക് സ്വകാര്യ ബസ് സ്റ്റാൻഡിന്റെ നിർമ്മാണത്തിന് വീണ്ടും തടസം. കഴിഞ്ഞ ദിവസം നിർമ്മാണം തുടങ്ങിയത് നിറുത്തിവച്ചു. കയ്യേറ്റങ്ങൾ അളന്ന് തിട്ടപ്പെടുത്തിയശേഷം നിർമ്മാണം തുടങ്ങിയാൽ മതിയെന്നാണ് തീരുമാനം. അതിനായി നഗരസഭ ചെയർമാൻ എ.ഷാജു കൊട്ടാരക്കര തഹസീൽദാർ പി.ശുഭനുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 15ന് ഭൂമി അളന്ന് കല്ലിട്ടശേഷം തുടർ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുവാൻ ധാരണയായി. സ്റ്റാൻഡിന്റെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാത്ത വിധത്തിലാണ് ഒന്നാം ഘട്ട നിർമ്മാണം നടത്തുക. ബസുകൾ വന്നുപോകുന്ന ഭാഗത്തായി പൊടിശല്യമടക്കം ഉണ്ടാകാത്തവിധം മറ സ്ഥാപിക്കും. കഴിഞ്ഞ മാർച്ച് 12ന് മന്ത്രി കെ.എൻ.ബാലഗോപാലാണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. എന്നാൽ പലവിധ തടസങ്ങളാൽ നിർമ്മാണം തുടങ്ങാൻ വൈകി. സ്റ്റാൻഡ് നവീകരണത്തിനായി 75 ലക്ഷം രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചത്.
ഹൈടെക് ബസ് സ്റ്റാൻഡ്
നിലവിൽ പരിതാപകരമായ അവസ്ഥയിലാണ് ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം. നൂറുകണക്കിന് സ്വകാര്യ ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിൽ തകർച്ചയിലായ വെയിറ്റിംഗ് ഷെഡ് മാത്രമാണുള്ളത്. പെരുമഴയായാൽ നനയാതെ കയറിനിൽക്കാൻ ഇടമില്ലാത്ത അവസ്ഥയും മറ്റ് ദുരിതങ്ങളും വലിയ ആക്ഷേപങ്ങൾക്ക് ഇടയായി. തുടർന്നാണ് ഹൈടെക് ബസ് സ്റ്റാൻഡിന് പദ്ധതി തയ്യാറാക്കിയത്. ബസുകളുടെ പാർക്കിംഗ് സ്ഥലം, വെയിറ്റിംഗ് ഷെഡ്, കോഫി ഷോപ്പ്, ടൊയ്ലറ്റ് സംവിധാനം, മുലയൂട്ടൽ കേന്ദ്രം, പൊലീസ് എയ്ഡ് പോസ്റ്റ്, കിയോസ്ക്, നടപ്പാത, പ്രവേശന കവാടം, ടാക്സി സ്റ്റാൻഡ് എന്നിവയടക്കമുള്ള സൗകര്യങ്ങളാണ് ബസ് സ്റ്റാൻഡിൽ ഒരുക്കുക.
ഓടയുടെ കാര്യം കഷ്ടം
ബസ് സ്റ്റാൻഡിലൂടെയുള്ള ഓടകളുടെ നവീകരണം നടന്നിട്ടില്ല. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുവഴിയാണ് പ്രധാന ഓട കടന്നുവരുന്നത്. മറ്റൊരു ഓടയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നതായി പരാതികളുമുണ്ട്. ഈ ഓട നവീകരിക്കാൻ വേണ്ടി മാലിന്യങ്ങൾ കരയിലേക്ക് കോരിയിട്ടത് ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിന് സമീപത്തായി മാലിന്യം കൂട്ടിയിട്ടത് ഇപ്പോൾ വലിയ കൂനയായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |