പൊന്നാനി: മിമിക്രിയിൽ പുപ്പുലിയായ ഉപ്പയുടെയും കലോത്സവ വേദിയിൽ അനുകരണ രാജ്ഞിയായി തിളങ്ങിയ ഇത്തയുടേയും വഴിയെ തേരോട്ടത്തിന് തുടക്കമിട്ട് അബാൻ. ജില്ല കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം അബാനാണ്. കൊവിഡിനു മുന്നെ നടന്ന അഞ്ച് ജില്ല, സംസ്ഥാന കലോത്സവങ്ങളിലും മിമിക്രിയുടെ ആധിപത്യം അബാന്റെ ഇത്ത ബിൻഷയ്ക്ക് സ്വന്തമായിരുന്നു. 90കളിൽ സ്‌കൂൾ, യൂണിവേഴ്സിറ്റി കലോത്സവങ്ങളിലെ താരം ഉപ്പ കലാഭവൻ അഷറഫായിരുന്നു. ഉപ്പയുടേയും ഇത്തയുടേയും വഴിയിലാണിപ്പോൾ എട്ടാം ക്ലാസുകാരനായ അബാൻ.
അഞ്ചു മിനുട്ടിൽ 24 ശബ്ദങ്ങൾ അനുകരിച്ചാണ് ജില്ല കലോത്സവത്തിൽ അബാൻ ഒന്നാമതെത്തിയത്. പരമ്പരാഗത രീതികളിൽ നിന്ന് മാറിയായിരുന്നു അബാന്റെ അവതരണം. വിക്രം, കാന്താര സിനിമകളിലെ ബി.ജി.എമ്മായിരുന്നു കൈയടി നേടിയ ഇനം. സിനിമ തിയേറ്ററിലെ ശബ്ദങ്ങൾ അതേപടി ആവിഷ്‌ക്കരിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളുടെ സൂക്ഷ്മ ശബ്ദങ്ങൾ പുറത്തുവിട്ടുമായിരുന്നു അബാന്റെ പെർഫോമൻസ്. കൂടാതെ രജനികാന്ത്, വിജയ്, ദുൽഖർ സൽമാൻ തുടങ്ങി താരങ്ങളുടെ ശബ്ദവും അനുകരിച്ചു. സ്‌കൂൾ കലോത്സവത്തിൽ അബാന്റെ അരങ്ങേറ്റമാണിത്. ഭർത്താവിന്റെയും മക്കളുടേയും മിമിക്രി മികവിൽ കട്ട സപ്പോർട്ടുമായി അദ്ധ്യാപികയായ ഉമ്മ ബുഷ്‌റ കൂടെയുണ്ട്. തവനൂർ കടകശ്ശേരി ഐഡിയൽ സ്‌ക്കൂളിലെ വിദ്യാർത്ഥിയാണ് അബാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |