മലപ്പുറം: ഇനി ഒരുമരണം സംഭവിക്കണോ അഞ്ചാംപനിക്കെതിരെ വാക്‌സിനേഷൻ എടുക്കാൻ ?. ജില്ലയിൽ അഞ്ചാംപനിയുടെ വ്യാപനം രൂക്ഷമായിട്ടും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിൽ തുടരുന്ന കടുത്ത അലംഭാവം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് അധികൃതരുടെ ചോദ്യമാണിത്. മീസൽസ് റൂബെല്ല വാക്സിനെടുക്കാത്ത എല്ലാ കുട്ടികൾക്കും ഡിസംബർ അഞ്ചിനകം വാക്‌സിൻ നൽകാൻ സജ്ജമാക്കിയ പ്രത്യേക ക്യാമ്പുകൾ അവസാനിക്കാൻ ഒരുദിവസം മാത്രം ശേഷിക്കേ നാലിലൊന്ന് പേർ പോലും വാക്‌സിനെടുത്തിട്ടില്ല. 97,356 കുട്ടികൾ ഒന്നാം ഡോസും 1,16,994 കുട്ടികൾ രണ്ടാം ഡോസും എടുക്കാനുണ്ട്. 6,449 ത്തോളം പേർ ഒന്നാംഡോസെടുത്തപ്പോൾ
7,415 കുട്ടികൾ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാം ഡോസെടുത്തിട്ടുണ്ട്. കുട്ടികളിൽ വാക്സിനേഷൻ നിരക്ക് കുറവുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ നടത്തുമ്പോഴാണ് ഈ സ്ഥിതി. മറ്റ് പല പ്രവർത്തനങ്ങളും താത്കാലികമായി മാറ്റിവച്ച് വാക്‌സിൻ ലഭ്യമാക്കിയും ജീവനക്കാരെ നിയോഗിച്ചും വിപുലമായ സംവിധാനങ്ങളോടെ വാക്‌സിനേഷൻ ക്യാമ്പുകൾ ഒരുക്കുന്ന ആരോഗ്യവകുപ്പ് അധികൃതർ കടുത്ത നിരാശയിലാണ്.
അഞ്ചാംപനി ബാധിച്ചാൽ മൂന്ന് ശതമാനമാണ് മരണസാദ്ധ്യത. ഇങ്ങനെ സംഭവിക്കുന്നതിന്റെ പ്രധാന വില്ലൻ ന്യുമോണിയയാണ്. മീസിൽസ് രോഗബാധ ഉണ്ടാകുന്നവരിൽ ഇരുപതിലൊരാൾക്ക് ന്യൂമോണിയ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. തത്കാലം വലിയ കുഴപ്പങ്ങളില്ലാതെ ഭേദമായാലും അഞ്ചാം പനി അസുഖം വന്നു 7-10 വർഷങ്ങൾ കഴിഞ്ഞാലും തലച്ചോറിനെ ബാധിക്കുന്ന സബ് അക്യൂട്ട് സ്‌ക്ലറോസിംഗ് എൻസെഫലൈറ്റിസ് മരണകാരണമാകാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പേകുന്നു.
വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജ്ജലീകരണവും ചെവിയിൽ പഴുപ്പും വില്ലനാവാം. യഥാവിധം ചികിത്സിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിൻ എയുടെ കുറവും ശ്വാസകോശ രോഗങ്ങളും ഭവിഷ്യത്തുകളാണ്. മീസിൽസ് കുത്തിവയ്പ്പ് എടുക്കാത്ത അഞ്ച് വയസിന് താഴെയുള്ളവർ, 20 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ചപ്പട്ട ഗുരുതരമാവാൻ സാദ്ധ്യതയുണ്ട്.
തെറ്റായ പ്രചാരണങ്ങളിൽ വീഴല്ലേ
ജില്ലയിൽ ഇത് വരെ 323 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും അഞ്ചാം പനി പടർന്നിട്ടുണ്ട്. ഓരോ ദിവസവും 30ന് മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ മിക്കയിടങ്ങളിലേക്കും പടർന്നിട്ടുണ്ട്. തിരിച്ചറിയപ്പെടാത്തതും മറ്റ് ചികിത്സകൾ തേടുന്നവരും ഉണ്ടാവാമെന്ന നിഗമനത്തിലാണ് ജില്ലാ ആരോഗ്യവകുപ്പ്.
കൊവിഡ് സമയത്ത് പലയിടങ്ങളിലും സ്ഥിരം വാക്സിനേഷൻ തടസപ്പെട്ടിരുന്നു. ഇതുമൂലം വാക്സിനെടുക്കുന്നത് മാറ്റിവച്ചവരാണ് നിലവിൽ ക്യാമ്പുകളിൽ എത്തുന്നവരിൽ നല്ലൊരുപങ്കും. മറ്റുള്ളവരെ ക്യാമ്പുകളിൽ എത്തിക്കുകയാണ് ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി. സോഷ്യൽ മീഡിയകളിലും മറ്റും വരുന്ന വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലരും കുത്തിവയ്പ്പെടുക്കാൻ മടിക്കുന്നത്. കൊവിഡ് വാക്‌സിൻ മൂലമുള്ള മരണങ്ങൾക്ക് സർക്കാർ ബാദ്ധ്യസ്ഥരല്ലെന്ന് കേന്ദ്രം സൂപ്രീംകോടതിയിൽ അറിയിച്ചതിനെ എം.ആർ വാക്‌സിനുമായി ബന്ധപ്പെടുത്തി തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്.
അഞ്ചാംപനി ബാധിച്ചാൽ മൂന്ന് ശതമാനമാണ് മരണസാദ്ധ്യത. വാക്സിനിലൂടെ ഫലപ്രദമായി അഞ്ചാം പനി തടയാൻ കഴിയുമെന്നിരിക്കേ അനാവശ്യമായ പ്രചാരണങ്ങളാണ് ഇതിനെതിരെ അഴിച്ചുവിടുന്നത്. സോഷ്യൽ മീഡിയ പ്രചാരണം മൂലം അനാവശ്യമായി വാക്‌സിനെ പേടിക്കേണ്ടതില്ല.
ഡോ.എം.പ്രവീണ, വാക്‌സിനേഷൻ നോഡൽ ഓഫീസർ
സ്‌കൂളിൽ പോകുന്ന കുട്ടികൾ മൂക്കും വായും മൂടുന്ന വിധത്തിൽ കൃത്യമായി മാസ്‌ക്ക് ധരിക്കണം. പനി, ചുമ, കണ്ണിന് ചുവപ്പ്, മൂക്കൊലിപ്പ്, ശരീരം മുഴുവൻ തിണർത്ത പാടുകൾ തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ സ്‌കൂളിൽ പോകരുത്. കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
ഡോ.ആർ.രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |