കൊല്ലം: വേലിയേറ്റം ആരംഭിച്ചതോടെ മൺറോത്തുരുത്തിലെ ജനജീവിതം കൂടുതൽ ദുരിതപൂർണമായിരിക്കുകയാണ്. നിലവിലെ ജലനിരപ്പിനേക്കാൾ രണ്ടര അടിയാണ് ഇപ്പോൾ ഉയർന്ന് നിൽക്കുന്നത്.
വരും ദിവസങ്ങളിൽ വേലിയേറ്റം ശക്തമാകുന്നതോടെ ജലനിരപ്പ് വീണ്ടും ഉയരും. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് വേലിയേറ്റം അതിരൂക്ഷമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ ഏഴരയോടെ ആരംഭിച്ച വേലിയേറ്റം രണ്ടു മണിക്കൂറിലേറെ നിണ്ടുനിന്നു.
വേലിയേറ്റ വെള്ളക്കെട്ട് തുരുത്തുകാരുടെ ദൈനംദിന ജീവിതത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് മാസം ടൂറിസത്തെയും വേലിയേറ്റം പ്രതികൂലമായി ബാധിക്കും. ഇതിനിടെ തുരുത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവും കുറഞ്ഞു. ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിക്കുക.
ഇപ്പോൾ തന്നെ തുരുത്തിലെ ഭൂരിഭാഗം വീടുകളും വെള്ളക്കെട്ടിനെ തുടർന്ന് ബലക്ഷയം നേരിടുകയാണ്. നിരവധി കുടുംബങ്ങളാണ് ഇവിടം ഉപേക്ഷിച്ച് പോയത്. വില്ലുമംഗലം, തൂമ്പുംമുഖം, നെന്മേനി കിഴക്ക്, പേഴുംതുരുത്ത് പ്രദേശങ്ങൾ മാത്രമാണ് വേലിയേറ്റത്തെ അതിജീവിക്കുന്നത്.
ഓരോ ചുവടിലും തീരാദുരിതം
വെള്ളക്കെട്ടിൽ റോഡുകൾ തകർന്നു
കുണ്ടറ - മൺറോത്തുരുത്ത്, കൊന്നയിൽ കടവ്, പുളിമൂട്ടിൽ കടവ്- കൊച്ചുമാട്ടയിൽ കടവ്, നീറ്റുതുരുത്ത് റോഡുകളെ ബാധിക്കും
കൃഷിനാശം വ്യാപകമാവും
ക്ഷീര കർഷകരും പ്രതിസന്ധിയിൽ
വെള്ളക്കെട്ടിലൂടെയുള്ള യാത്രയും ദുസഹം
അതിജീവിക്കാതെ വീടുകൾ
വേലിയേറ്റത്തെ പ്രതിരോധിക്കുന്ന വീടുകൾ നിർമ്മിക്കാനുള്ള ശ്രമത്തിന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇത്തരത്തിൽ അഞ്ച് വീടുകൾ മാത്രമാണ് ഇതുവരെ തുരുത്തിൽ നിർമ്മിക്കാനായത്. മൂന്ന് വീടുകൾ ടി.കെ.എം എൻജിനിയറിംഗ് കോളേജും ഒന്ന് വീതം ഗ്രാമ പഞ്ചായത്തും സി.പി.എമ്മും നിർമ്മിച്ചു. മറ്റ് ബഹുഭൂരിപക്ഷം വീടുകളും വേലിയേറ്റത്തെ അതിജീവിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |