ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ആശങ്ക ഉയർത്തിയത് കടുവയാണെന്ന് സ്ഥിരീകരിച്ചു. സമീപ പഞ്ചായത്തായ പായത്തെ വിളമനയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ കാൽപ്പാടുകളാണെന്ന് തളിപ്പറമ്പ് റേഞ്ചർ പി. രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് സ്ഥിരീകരിച്ചത് ഇതോടെ രണ്ട് പഞ്ചായത്തിലായുള്ള 8 വാർഡുകളിൽ അതീവ ജാഗ്രത നിർദേശം നൽകി.
തിങ്കളാഴ്ച പുലർച്ചെ 5:30 ഓടെ ഉളിക്കൽ പെരിങ്കിരി മലയോര ഹൈവേ റോഡിൽ കടുവ റോഡ് മുറിച്ചു കടന്നുപോകുന്നത് കണ്ടതായി ഇറച്ചി വില്പനക്കാരനായ ബൈക്ക് യാത്രക്കാരനാണ് അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പായം പഞ്ചായത്ത് അതിരു പങ്കിടുന്ന തോട്ടിൻ കരയിൽ രണ്ടിടങ്ങളിലായി വളരെ വ്യക്തമായി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.
ഇതിന് പിന്നാലെ കൂമന്തോട് മാടത്തിൽ റോഡിന്റെ മുകൾവശത്തുള്ള റബ്ബർ തോട്ടത്തിൽ കുറുക്കന്മാരുടെ കരച്ചിൽ കേട്ടെന്ന് ടാപ്പിംഗിനായി ഇവിടെ എത്തിയവർ പറയുന്നു. ഇതോടെ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ ഈ മേഖലയിലുള്ളവർ പണി നിർത്തി. ഇരിട്ടി സി ഐ കെ. ജെ ബിനോയ്, ഉളിക്കൽ സി.ഐ.സുധീർ കല്ലൻ, തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റർ പി. രതീശൻ,ഇരിട്ടി സെക് ഷൻ ഫോറസ്റ്റർ കെ. ജിജിൽ, ശ്രീകണ്ഠാപുരം സെക് ഷൻ ഫോറസ്റ്റർ കെ. പി. വിജയനാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വനപാലകരും ഇരിട്ടിയിൽ നിന്നുള്ള അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി.
തോട്ടിൽ രണ്ട് ഭാഗങ്ങളായി കണ്ട കാൽപാദം അടയാളം അളന്നു നോക്കി ഫോട്ടോ ശേഖരിച്ച് ഈ രംഗത്തെ വിദഗ്ധരോട് ആരാഞ്ഞ ശേഷമാണ് ഇത് കടുവയുടെതെന്ന് സ്ഥിരീകരിച്ചത്. പ്രദേശത്ത് ഇന്നുതന്നെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.
ജാഗ്രത പാലിക്കണം
മേഖലയിൽ ജനങ്ങൾ ഒറ്റയ്ക്ക് സഞ്ചരിക്കാൻ പാടില്ല
നാല് ചക്ര വാഹനത്തിലുള്ള യാത്രയാണ് ഉചിതം.
രാവിലെ ആരാധനാലയങ്ങളിൽ പോകുന്നവർ, ക്ഷീരകർഷകർ, ടാപ്പിംഗ് തൊഴിലാളികൾ, പത്ര വിതരണക്കാർ, പ്രഭാത സവാരിക്കാർ എന്നിവർ ഉൾപ്പെടെയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം
കൂട്ടമായി ആളുകൾ പോകുന്നത് സുരക്ഷിതം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |