ഓച്ചിറ: തൃക്കാർത്തിക ദിവസമായ ഇന്ന് വൈകിട്ട് 4ന് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും തായമ്പക വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണനും ശിഷ്യൻ സി.ആർ മഹേഷ് എം.എൽ.എയും പഞ്ചാരിമേളത്തിൽ കൊട്ടിക്കയറും.
കുഴൽ വിദ്വാൻ വാദ്യകലാനിധി മപ്രാണം ഷൈജു ആശാന്റെ നേതൃത്വത്തിൽ കുഴൽ വിദഗ്ദ്ധരും കലാപീഠം ഓച്ചിറ രാജീവിന്റെ നേതൃത്വത്തിൽ കൊമ്പ് കലാകാരന്മാരും പഞ്ചാരിയിൽ അണിചേരും. മട്ടന്നൂരിന് കൂട്ടായി മേളപ്രമാണിമാരായ മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത്, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, വെള്ളിനേഴി ആനന്ദ്, സിനിമാനടൻ ആദിനാട് ശശി എന്നിവർ ചെണ്ടയിൽ താളമിടും.
അഞ്ച് കാലങ്ങളുള്ള പഞ്ചാരിയുടെ മൂന്ന്, നാല്, അഞ്ച് കാലങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. മേളം മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കും. നൂറോളം കലാകാരന്മാർ മേളത്തിൽ പങ്കെടുക്കും.
കഴിഞ്ഞ വർഷം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വച്ചാണ് സി.ആർ.മഹേഷ് എം.എൽ.എ തായമ്പകയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം മട്ടന്നൂരും സംഘവും ഡോ. കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ പുതുപ്പള്ളിയിലുള്ള കളരിയിലെത്തി പഞ്ചാരിയിൽ ഒരുമിച്ച് പരിശീലനം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |