അമ്പലപ്പുഴ: ഭാര്യയുടെ കന്നിപ്രസവത്തിലെ കൺമണിയെ കാണാൻ കണ്ണിമ ചിമ്മാതെ ആശുപത്രിയിൽ കാവലിരുന്ന രാംജിത്തിനു മുന്നിലേക്കെത്തിയത് ഇരുവരുടെയും ചേതനയറ്റ ദേഹങ്ങൾ. തളർന്നുപോയ ആ യുവാവിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി.
കൈനകരി കുട്ടമംഗലം രണ്ടാം വാർഡിൽ രാംജിത്തിന്റെ ഭാര്യ അപർണയും നവജാത ശിശുവും മരിച്ചതിന് ആശുപത്രി അധികൃതർ വിശദീകരണം നൽകുന്നുണ്ടെങ്കിലും ലേബർ റൂമിൽ എത്തുന്നതിനു തൊട്ടു മുമ്പ് നടത്തിയ പരിശോധനയിൽപോലും യാതൊരു ആരോഗ്യപ്രശ്നങ്ങളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നതിലാണ് ചോദ്യമുയരുന്നത്. ചൊവ്വാഴ്ച പ്രസവത്തിനിടെ പൊക്കിൾകൊടി പുറത്തു വരികയും ഇത് തലയിൽ ചുറ്റി കുട്ടി മരിച്ചെന്നുമാണ് ജീവനക്കാർ ബന്ധുക്കളോട് പറഞ്ഞത്. ഇതോടെ അപർണയുടെ രക്തസമ്മർദ്ദത്തിൽ വ്യത്യാസം വന്നു. ഹൃദയമിടിപ്പ് കുറഞ്ഞു. അപർണയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നാണ് ജീവനക്കാർ പിന്നീട് ബന്ധുക്കളെ അറിയിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചോടെ അപർണയുടെ മരണവിവരം അറിയിച്ചു. ഇതോടെയാണ് സംഘർഷമുണ്ടായത്.
രണ്ടു വർഷം മുൻപാണ് കൈനകരി 14-ാം വാർഡ് കായിത്തറ വീട്ടിൽ അജി- സുനിമോൾ ദമ്പതികളുടെ മകൾ അപർണയെ രാംജിത്ത് വിവാഹം ചെയ്തത്. ജലഗതാഗത വകുപ്പിൽ ദിവസ വേതനത്തിൽ സ്രാങ്കായി ജോലി ചെയ്യുകയാണ് രാംജിത്ത്. പൊന്നോമനയെ കാണാൻ ആശുപത്രിയിലുണ്ടായിരുന്ന രാംജിത്തിന് രണ്ടുപേരുടെയും മരണം താങ്ങാനാവാത്ത ആഘാതമായി. വിവരമറിഞ്ഞ് ഇന്നലെ ആശുപത്രിയിലേക്ക് ബന്ധുക്കളും നാട്ടുകാരും ഒഴുകിയെത്തി. പകൽ മുഴുവൻ നീണ്ട സംഘർഷത്തിനൊടുവിൽ വൈകിട്ട് മൃതദേഹം ആംബുലൻസിൽ കയറ്റിയ ശേഷമാണ് ഇവർ മടങ്ങിയത്. അപർണയുടെ സഹോദരി: ആരതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |