കോട്ടയം . ക്രിസ്മസ് കഴിഞ്ഞാൽ തദ്ദേശസ്ഥാപനങ്ങളിൽ അധികാര മാറ്റം. ജില്ലാ പഞ്ചായത്തിലും, പാലാ, ചങ്ങനാശേരി നഗരസഭകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും നിരവധി പഞ്ചായത്തുകളിലും അധികാരമാറ്റമുണ്ടാകും. എൽ ഡി എഫ് ധാരണയനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയും, വൈസ് പ്രസഡന്റ് ടി എസ് ശരതും രാജിവയ്ക്കും. പകരം രണ്ട് വർഷത്തേയ്ക്ക് സി പി എമ്മിലെ കെ വി ബിന്ദുവാണ് പ്രസിഡന്റാകുക. കുമരകം ഡിവിഷനിൽ നിന്നാണ് ബിന്ദു ജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം ഒരു വർഷക്കാലം സി പി ഐയിലെ എരുമേലി ഡിവിഷനംഗം ശുഭേഷ് സുധാകരന് നൽകും. അവസാന ഒരു വർഷം പ്രസിഡന്റ് സ്ഥാനം സി പി ഐയ്ക്കും ഒരു വർഷം കഴിയുമ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിനും ലഭിക്കും.
22 അംഗ ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫിന് 14 അംഗങ്ങളുണ്ട്. സിപിഎം 6, കേരള കോൺഗ്രസ് (എം) 5, സി പി ഐ 3 എന്നിങ്ങനെയാണ് കക്ഷിനില. യു ഡി എഫിന് ഏഴ് അംഗങ്ങളും ജനപക്ഷത്തിന് ഒരംഗവുമുണ്ട്. പാലാ നഗരസഭയിൽ ചെയർമാൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ ജോസ് 28 ന് സ്ഥാനമൊഴിയും. തുടർന്നുള്ള ഒരു വർഷക്കാലം സി പി എമ്മിനാണ് ചെയർമാൻ സ്ഥാനം. വൈസ് ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിലെ വനിതാ അംഗത്തിന് നൽകും. ചങ്ങനാശേരി നഗരസഭയിൽ സ്വന്തന്ത്രാംഗത്തിന്റെ പിന്തുണയോടെ യു ഡി എഫാണ് ഭരിക്കുന്നത്. സ്വതന്ത്രാംഗം സന്ധ്യാ മനോജാണ് ചെയർപേഴ്‌സൺ. അടുത്ത ഊഴം സ്വതന്ത്രാംഗമായ ബീന ജോബിക്കാണ്. ബ്ലോക്ക് പഞ്ചായത്തുകളിലും നിരവധി പഞ്ചായത്തുകളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ അധികാര കൈമാറ്റം നടക്കുമെന്നാണ് എൽ ഡി എഫ് നേതാക്കൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |