# ജനബാഹുല്യം ക്രമാതീതം
ആലപ്പുഴ: നഗരത്തിന്റെ വാണിജ്യോത്സവമായ മുല്ലയ്ക്കൽ- കിടങ്ങാംപറമ്പ് ചിറപ്പുത്സവത്തിന് ജനം ഇരച്ചെത്തുന്നു. ഇത്തവണ കച്ചവടക്കാരുടെ ബാഹുല്യവുമുണ്ട്.
ചെറുകിട കച്ചവടക്കാർക്ക് പുറമേ വമ്പൻ മേളകളും ചിറപ്പിന്റെ ഭാഗമായി. കൊവിഡിന് മുമ്പുള്ള ഏതാനും വർഷങ്ങളിൽ ചിറപ്പിന്റെ പ്രധാന ഇനമായ കാർണിവൽ നടന്നിരുന്നില്ല. എന്നാൽ ഇത്തവണ മരണക്കിണർ ഉൾപ്പടെയാണ് മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ കാർണിവൽ പുനരാരംഭിച്ചത്. 70 രൂപയാണ് റൈഡുകൾക്ക് ഈടാക്കുന്നത്. ജയന്റ് വീൽ, ട്രെയിൻ, കപ്പലാട്ടം, കുട്ടികളുടെ വിവിധ റൈഡുകൾ എന്നിവയുണ്ട്. ഇഗ്വാന മുതൽ വിചിത്രയിനം പക്ഷിമൃഗാദികളുടെ പ്രദർശനം കാണാനും ധാരാളം പേർ എത്തുന്നുണ്ട്.
മ്യൂസിക്കൽ ലൈവ് പാനീയ കടകളോടാണ് യുവാക്കൾക്ക് പ്രിയം. സംഗീതത്തിന്റെ അകമ്പടിയിലാണ് ഇവിടെ കുലുക്കി സർബത്ത് മുതലുള്ള പാനീയങ്ങൾ തയ്യാറാക്കുന്നത്. ശരീരത്തിൽ ഇൻസ്റ്റന്റ് പച്ചകുത്തൽ മുതൽ കാത് കുത്ത് വരെയുമായി അന്യസംസ്ഥാനക്കാർ രംഗത്തുണ്ട്. ഉത്തരേന്ത്യൻ ആഭരണങ്ങൾ തേടി നിരവധിപ്പേർ എത്തുന്നു. ഇത്തരം ആഭരണങ്ങളുടെ വൻ ശേഖരമാണ് കച്ചവടക്കാർ എത്തിച്ചിരിക്കുന്നത്. കുട്ടികളുടെ കളിപ്പാട്ടം മുതൽ അമ്മിക്കല്ല് വരെ മുല്ലയ്ക്കൽ- കിടങ്ങാംപറമ്പ് വീഥിയിൽ നിരന്നിട്ടുണ്ട്.
# ശക്തമായ സുരക്ഷ
ജനത്തിരക്ക് ക്രമാതീതമായതിനാൽ നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വനിതാ പൊലീസിനെ രംഗത്തിറക്കിയിട്ടുണ്ട്. അതേസമയം അന്യസംസ്ഥാന കച്ചവടക്കാർക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്ന പരാതിയുണ്ട്. ലഹരി ഉപയോഗിച്ച ശേഷം ഒപ്പമുള്ളവരോടും കുട്ടികളോടും തട്ടിക്കയറുന്നത് പതിവായി മാറി.
വെള്ളിയാഴ്ചയോടെ സ്കൂളുകൾ അടയ്ക്കുന്നതിനാൽ തിരക്ക് ഇനിയും വർദ്ധിക്കും. കുട്ടികളെ ഉൾപ്പെടെ തിരക്കിലേക്ക് കൊണ്ടുവരുന്നതിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണം
സുരക്ഷ ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |